തുല്യതാ സർട്ടിഫിക്കറ്റിൽ അപാകത : യു.എ.ഇയിൽ അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്നു
ദുബൈ : കേരളത്തിലെ യൂണിവേഴ്സിറ്റികൾ നൽകുന്ന തുല്യതാ സർട്ടിഫിക്കറ്റിലെ അപാകത യു.എ.ഇയിൽ നൂറുകണക്കിന് അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെടുത്തുന്നതായി റിപ്പോർട്ട്. അദ്ധ്യാപകരുടെ ബിരുദ സർട്ടിഫിക്കറ്റിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് യു. എ.ഇ വിദ്യാഭ്യാസമന്ത്രാലയം ഇന്ത്യൻ കോൺസുലേറ്റ് വഴി തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്.
എന്നാൽ പാരലൽകോളേജിലും, അറബി കോളജിലും പഠിച്ച് ബിരുദം നേടിയവർക്കുള്ള തുല്യതാ സർട്ടിഫിക്കറ്റിൽ പഠനരീതി 'പ്രൈവറ്റ്' എന്ന് രേഖപ്പെടുത്തുന്നതിനാൽ മന്ത്രാലയം അഞ്ഞൂറോളം അദ്ധ്യാപകർക്ക് പുറത്താക്കൽ നോട്ടീസ് നൽകിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. രജിസ്ട്രേഷനിലെ വ്യത്യാസമൊഴിച്ചാൽ പാരലൽ കോളേജുകാരും റെഗുലർ വിദ്യാർത്ഥികളും ഒരേ സിലബസ്സിൽ ഒരേ പരീക്ഷയെഴുതി പാസാകുന്നവരാണ്. പരാതിപ്പെടുന്നവർക്ക് പ്രൈവറ്റാണെങ്കിലും റെഗുലറാണെന്ന് വിശദീകരിക്കുന്ന മറ്റൊരു രേഖ യൂണിവേഴ്സിറ്റികൾ നൽകുന്നുണ്ട്. അത് പക്ഷെ, മന്ത്രാലയത്തിന് സ്വീകാര്യമല്ല. പാരലൽ കോളേജും അറബികോളേജും ഏറെയുള്ള മലബാർമേഖലയിൽ നിന്നുള്ളവർക്കാണ് ഇത് കൂടുതൽ തിരിച്ചടിയാകുന്നത്. കേരളത്തിലെ സർവ്വകലാശാലകൾ മാർച്ചിന് മുന്പ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 100കണക്കിന് അദ്ധ്യാപകർക്ക്‍ ജോലിയില്ലാതാകും.



