കുവൈത്തിൽ ഏഴ് ഡ്രോണുകൾ വെടിവെച്ചിട്ടു; സുരക്ഷാ സജ്ജമെന്ന് നാഷണൽ ഗാർഡ്
പ്രദീപ് പുറവങ്കര
കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ സുരക്ഷാ പരിധിയിൽ അതിക്രമിച്ചു കയറിയ ഏഴ് ശത്രു ഡ്രോണുകൾ കുവൈറ്റ് നാഷണൽ ഗാർഡ് വിജയകരമായി വെടിവെച്ചിട്ടു. ഇന്ന് പുലർച്ചെ നാഷണൽ ഗാർഡിന്റെ സുരക്ഷാ ചുമതലയിലുള്ള പ്രദേശങ്ങളിലാണ് ഈ നടപടിയുണ്ടായതെന്ന് ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്‌ആൻ ഫാദൽ അറിയിച്ചു.
രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനും ഭീഷണികളെ പ്രതിരോധിക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സൈന്യം, പോലീസ്, ഫയർ സർവീസ് എന്നിവയുമായി സഹകരിച്ച് ഏത് വെല്ലുവിളിയെയും നേരിടാൻ നാഷണൽ ഗാർഡ് പൂർണ്ണ സജ്ജമാണ്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് വക്താവ് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങളും വിഭവങ്ങളും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ ഉറപ്പിച്ചു പറഞ്ഞു.
aswsaddsa



