യുഎഇയിൽ ഇറാൻ ആക്രമണം: മരിച്ച പ്രവാസികളുടെ വിവരങ്ങൾ പുറത്തുവിട്ടു; ജാഗ്രതാ നിർദ്ദേശവുമായി മന്ത്രാലയം
പ്രദീപ് പുറവങ്കര
അബുദാബി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ യുഎഇക്ക് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ആറ് പ്രവാസികളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. പലസ്തീൻ സ്വദേശി അലാഅ നാദർ അവ്‌നി, പാകിസ്ഥാൻ സ്വദേശികളായ മുരീബ് സമാൻ നിസാർ, മുസഫർ അലി ഗുലാം, ഇസ്മായീൽ സലിം ഖാൻ എന്നിവർക്കും ബംഗ്ലാദേശ് സ്വദേശി അഹമ്മദ് അലി, നേപ്പാൾ സ്വദേശി ദിബാസ് ശ്രേഷ്ഠ എന്നിവർക്കുമാണ് ജീവൻ നഷ്ടമായത്. ഇതോടെ യുഎഇയിൽ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരുടെ കുടുംബങ്ങളെ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ എംബസികളുമായി ചേർന്ന് പുരോഗമിക്കുകയാണ്.
ഫെബ്രുവരി 28-ന് ഇസ്രായേൽ-യുഎസ് സഖ്യം ഇറാന് നേരെ നടത്തിയ നീക്കത്തിന് പിന്നാലെയാണ് മേഖല സംഘർഷഭരിതമായത്. പത്തൊൻപതാം ദിവസത്തിലേക്ക് കടക്കുന്ന പോരാട്ടത്തിൽ ഗൾഫിലെ അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾ യുഎഇയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഇതുവരെ 314 ബാലിസ്റ്റിക് മിസൈലുകളും 1672 ഡ്രോണുകളും ഉൾപ്പെടെ രണ്ടായിരത്തോളം ആക്രമണങ്ങൾ യുഎഇക്ക് നേരെയുണ്ടായെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
സിവിലിയൻ കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ട് ഇന്നും ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവയെ വിജയകരമായി പ്രതിരോധിച്ചതായും അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
dsfsdf



