ബഹ്‌റൈൻ പതിയെ സാധാരണ നിലയിലേക്ക്; വാണിജ്യ മേഖലകളും ബാങ്കുകളും സജീവമാകുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഫെബ്രുവരി 28-ന് ശേഷം ആരംഭിച്ച അസാധാരണ സാഹചര്യങ്ങൾക്കിടയിലും ബഹ്‌റൈൻ പതിയെ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു. ഈദ് അവധിക്ക് ശേഷമുള്ള ആദ്യ ദിനങ്ങളിൽ വിപണികളിൽ തിരക്ക് കുറവായിരുന്നെങ്കിലും, ഇപ്പോൾ മനാമ, സീഫ് തുടങ്ങിയ പ്രധാന വാണിജ്യ മേഖലകൾ വീണ്ടും സജീവമായിത്തുടങ്ങിയിട്ടുണ്ട്.
ദ അവന്യൂസ്, സിറ്റി സെന്റർ ബഹ്‌റൈൻ തുടങ്ങിയ പ്രമുഖ ഷോപ്പിംഗ് മാളുകളിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ട്. സംഘർഷത്തിന്റെ ആദ്യ നാളുകളിലുണ്ടായിരുന്ന ആശങ്കകൾ മാറി ജാഗ്രതയോടെയാണെങ്കിലും ജനങ്ങൾ പുറത്തിറങ്ങിത്തുടങ്ങിയത് വിപണിക്ക് ആശ്വാസമാകുന്നു. ഈദ് സമയത്ത് മികച്ച ബിസിനസ് നടന്നതായും അതിനുശേഷമുണ്ടായ ചെറിയ മാന്ദ്യത്തിൽ നിന്ന് വിപണി ഇപ്പോൾ കരകയറുന്നതായും വ്യാപാരികൾ നിരീക്ഷിക്കുന്നു.
രാജ്യത്തെ പ്രമുഖ ബാങ്കുകൾ തങ്ങളുടെ ശാഖകൾ വഴിയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നുണ്ട്. അൽ സലാം ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (NBB), ബിബികെ (BBK), അഹ്‌ലി യുണൈറ്റഡ് ബാങ്ക്, ബഹ്‌റൈൻ ഇസ്‌ലാമിക് ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകൾ സുരക്ഷാ മുൻകരുതലുകളോടെ പ്രവർത്തനം തുടരുന്നു. മിക്ക ബാങ്ക് ശാഖകളും സാധാരണ സമയക്രമത്തിലേക്ക് മാറിയിട്ടുണ്ട്. കൃത്യമായ വിവരങ്ങൾക്കായി ബാങ്കുകളുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
അതേസമയം, ചെറുകിട സ്ഥാപനങ്ങളിൽ കച്ചവടം കുറവായതിനാൽ പലരും തൊഴിൽ നഷ്ടമടക്കമുള്ള ഭീഷണികൾ നേരിടുന്നുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് താൽപ്പര്യമുള്ള ജീവനക്കാർക്ക് നാട്ടിലേക്ക് പോകാൻ അനുവാദം നൽകുന്ന കമ്പനികളുടെ എണ്ണവും വർധിച്ചുവരികയാണ്.
dsdsds
dsdsadas



