പശ്ചിമേഷ്യൻ സംഘർഷം; ഗൾഫിലെ 23,000 വിദ്യാർഥികളുടെ സിബിഎസ്ഇ പരീക്ഷ മുടങ്ങി
ഷീബ വിജയൻ
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ഗൾഫ് മേഖലയിലെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവിയെ ആശങ്കയിലാക്കുന്നു. നിലവിലെ യുദ്ധസാഹചര്യങ്ങൾ കാരണം ഗൾഫ് രാജ്യങ്ങളിലെ 23,000 സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് ഇത്തവണത്തെ വാർഷിക പരീക്ഷ എഴുതാൻ സാധിച്ചില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് മന്ത്രാലയം ഈ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും തമ്മിൽ അടിയന്തര ചർച്ചകൾ നടത്തിവരികയാണെന്ന് സമിതി അധ്യക്ഷൻ ശശി തരൂർ അറിയിച്ചു.
ഇറാനിൽ നിലവിൽ ആയിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ അവിടെയുള്ള എല്ലാവരും ഉടൻ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി. പശ്ചിമേഷ്യൻ വിഷയത്തിൽ ഇന്ത്യ പുലർത്തുന്ന നിലപാടുകളെക്കുറിച്ച് പാർലമെന്ററി സമിതിയിൽ വിവിധ എംപിമാർ ചോദ്യങ്ങൾ ഉന്നയിച്ചു. ഇറാനിയൻ പരമോന്നത നേതാവിന്റെ വധത്തിൽ ഇന്ത്യ പുലർത്തുന്ന നിശബ്ദതയെക്കുറിച്ചും രാജ്യത്തിന്റെ ഊർജ സുരക്ഷയെക്കുറിച്ചുമുള്ള ആശങ്കകൾ യോഗത്തിൽ ചർച്ചയായി. എന്നാൽ മന്ത്രാലയ പ്രതിനിധികൾ ഇത്തരം തന്ത്രപ്രധാനമായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഘർഷം ആരംഭിക്കുന്നതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇസ്രായേൽ സന്ദർശനത്തെക്കുറിച്ചും സമിതിയിൽ ചോദ്യങ്ങൾ ഉയർന്നു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ശശി തരൂർ വിസമ്മതിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷാ അവസരം നഷ്ടമായ സാഹചര്യം ഗൗരവകരമാണെന്നും അവർക്കായി ബദൽ സംവിധാനങ്ങൾ ഒരുക്കുന്നത് ഗവൺമെന്റിന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
gfffdcxsz



