ട്വിറ്റർ ഓഹരി വില കുറയ്ക്കാൻ ശ്രമം: ഇലോൺ മസ്കിന് 2.1 ബില്യൺ ഡോളർ പിഴ
ശാരിക
സാൻ ഫ്രാൻസിസ്കോ: 2022-ലെ ട്വിറ്റർ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിൽ ശതകോടീശ്വരൻ ഇലോൺ മസ്കിന് കോടതി 2.1 ബില്യൺ ഡോളർ (ഏകദേശം 17,000 കോടി രൂപ) പിഴ വിധിച്ചു. ട്വിറ്റർ ഓഹരികളുടെ വില ബോധപൂർവം കുറയ്ക്കാൻ ശ്രമിച്ചതിലൂടെ നിക്ഷേപകർക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തിയെന്ന് സാൻ ഫ്രാൻസിസ്കോയിലെ ഒമ്പതംഗ ജൂറി കണ്ടെത്തി. മസ്കിന്റെ പ്രസ്താവനകളെത്തുടർന്ന് ഓഹരി വില 40 ശതമാനത്തോളം ഇടിഞ്ഞത് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.
ഓരോ ഓഹരിക്കും പ്രതിദിനം മൂന്ന് മുതൽ എട്ട് ഡോളർ വരെ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. മസ്കിന്റെ ട്വീറ്റുകൾ നിക്ഷേപകരെ വഞ്ചിക്കാൻ മുൻകൂട്ടി പദ്ധതിയിട്ടതല്ലെന്ന് കോടതി വിലയിരുത്തിയെങ്കിലും, നിയമത്തിന് മുകളിൽ ആരുമില്ലെന്ന ശക്തമായ സന്ദേശമാണ് ഈ വിധിയെന്ന് നിക്ഷേപകരുടെ അഭിഭാഷകൻ പ്രതികരിച്ചു. 814 ബില്യൺ ഡോളർ ആസ്തിയുള്ള മസ്കിന് ഈ തുക വലിയ ആഘാതമല്ലെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ്സ് വിശ്വാസ്യതയ്ക്ക് ഈ വിധി തിരിച്ചടിയാണ്.
sdgdg



