ത്വലാഖ് നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീംകോടതി

മുത്വലാഖിന് പിന്നാലെ ത്വലാഖ്−ഇ ഹസൻ എന്ന ആചാരവും നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി. അഡ്വ. അശ്വനി കുമാർ ദുബെ മുഖേന മാധ്യമപ്രവർത്തകയായ ബേനസീർ ഹിന സമർപ്പിച്ച പൊതുതാൽപര്യ ഹരജി നാല് ദിവസത്തിനകം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അറിയിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കും.
മാസത്തിലൊരിക്കൽ തുടർച്ചയായി മൂന്ന് മാസം തലാഖ് ചൊല്ലി ഭർത്താവിന് ഭാര്യയെ വിവാഹമോചനം ചെയ്യാൻ കഴിയുന്ന മുത്തലാഖിന്റെ ഒരു രൂപമാണ് തലാഖ്−ഇ ഹസൻ. ഇത്തരത്തിൽ ഭർത്താവ് തന്നെ ത്വലാഖ് ചൊല്ലിയെന്നും ഇത് വിവേചനപരവും ഭരണഘടനയുടെ 14,15,21, 25 അനുഛേദങ്ങളുടെ ലംഘനവുമായതിനാൽ നിരോധിക്കണമെന്നുമാണ് ഹരജിക്കാരിയുടെ ആവശ്യം. ജൂലൈയിൽ, ഭർത്താവിന്റെ മൂന്നാമത്തെ ത്വലാഖ് പ്രഖ്യാപനത്തിന്റെ വക്കീൽ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് യുവതി കോടതിയെ സമീപിച്ചത്.