സി.പി.ഐ വിട്ട് സി.സി. മുകുന്ദൻ ബി.ജെ.പിയിൽ; നാട്ടികയിൽ രാഷ്ട്രീയ അട്ടിമറി
ഷീബ വിജയൻ
സി.പി.ഐ വിട്ട മുൻ എം.എൽ.എ സി.സി. മുകുന്ദൻ ബി.ജെ.പിയിൽ ചേർന്നു. തൃശൂരിലെ ബി.ജെ.പി ജില്ലാ ആസ്ഥാനമായ 'നമോഭവനിൽ' നടന്ന ചടങ്ങിൽ ബി.ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. നാട്ടിക മണ്ഡലത്തിൽ രണ്ടാം വട്ടം സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പാർട്ടി നേതൃത്വവുമായി പരസ്യമായി ഇടഞ്ഞ മുകുന്ദൻ, സി.പി.ഐയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ബി.ജെ.പി പാളയത്തിലെത്തിയത്.
സീറ്റ് നിഷേധിച്ചതിൽ കടുത്ത ആരോപണങ്ങളാണ് മുകുന്ദൻ ഉന്നയിച്ചത്. ഇത്തവണ നാട്ടികയിൽ മത്സരിക്കുന്ന ഗീതാ ഗോപിയുടേത് 'പേയ്‌മെന്റ് സീറ്റ്' ആണെന്നും ഇതിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണം പിരിച്ചുനൽകാൻ കഴിയാത്തവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സ്ഥാനമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
നേരത്തെ കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടത്തിയെങ്കിലും പ്രാദേശിക തലത്തിലെ ശക്തമായ എതിർപ്പിനെത്തുടർന്ന് യു.ഡി.എഫ് സീറ്റ് നിഷേധിച്ചിരുന്നു. മുകുന്ദൻ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് പ്രാദേശിക കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് രാഷ്ട്രീയ അഭയം തേടി അദ്ദേഹം ബി.ജെ.പിയിൽ എത്തിയത്. വരും ദിവസങ്ങളിൽ മുകുന്ദൻ നാട്ടികയിലെ ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടേക്കും.
wadqsswasa


