ഗുജറാത്ത് മുന്ദ്ര തുറമുഖത്ത് 350 കോടി രൂപയുടെ ഹെറോയിൻ പിടികൂടി
ഗുജറാത്ത് മുന്ദ്ര തുറമുഖത്ത് 350 കോടി രൂപയുടെ ഹെറോയിൻ പിടികൂടി. 75 കിലോ ഹെറോയിനാണ് പിടികൂടിയത്. തുറമുഖത്തിന് പുറത്ത് ഡിപ്പോയിൽ സൂക്ഷിച്ചിരുന്ന കണ്ടെയ്നറിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പഞ്ചാബ് പൊലീസ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ചൊവ്വാഴ്ച മുന്ദ്ര തുറമുഖത്ത് കണ്ടെയ്‌നറിൽ നിന്ന് 75 കിലോ ഹെറോയിൻ പിടികൂടിയതായി ഡി.ജി.പി ഗൗരവ് യാദവ് പറഞ്ഞു. യു.എ.ഇയിൽ നിന്ന് പഞ്ചാബിലേക്ക് ഹെറോയിൻ കടത്തുന്നത് സംബന്ധിച്ച വിവരങ്ങൾ പഞ്ചാബ് പൊലീസ് കേന്ദ്ര ഏജൻസികളുമായും ഗുജറാത്ത് എടിഎസുമായും പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാർഡ്ബോർഡ് പൈപ്പ് ഉപയോഗിച്ച് വസ്ത്രങ്ങളുടെ കണ്ടെയ്‌നറിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. വലിപ്പം കൂടിയ പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് ഇതു മറച്ചിരുന്നതായും ഡി.ജി.പി പറഞ്ഞു. യു.എ.ഇയിലെ ജബൽ അലി തുറമുഖത്ത് നിന്ന് കയറ്റിയ കണ്ടെയ്‌നർ പഞ്ചാബിലെ മലർകോട്‌ലയിൽ നിന്നുള്ള ഒരു ഇമ്പോർട്ടറാണ് ബുക്ക് ചെയ്തതെന്ന് യാദവ് പറഞ്ഞു. ചരക്ക് പഞ്ചാബ് വഴി മറ്റെവിടെയെങ്കിലും എത്തിക്കേണ്ടതായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.