ദോശമാവ് ഇനി വീട്ടിലെത്തും; പുതിയ പദ്ധതിയുമായി ബംഗളൂരു തപാൽ‍ വകുപ്പ്


പല പരീക്ഷണങ്ങളുമായി മറ്റെല്ലാ മേഖലയും പോലെ ഉപഭോക്തൃ സൗഹൃദമായി മാറുകയാണ് തപാൽ‍ വകുപ്പും. പരമ്പരാഗത ബിസിനസ് സംരംഭങ്ങളിലേക്ക് ചുവടുമാറ്റുന്ന തപാൽ‍ വകുപ്പ് ഇത്തവണ ലക്ഷ്യം വയ്ക്കുന്നത് ദോശമാവിനെയാണ്. ഇഡ്ഡലി, ദോശമാവ് വീട്ടുപടിക്കലെത്തുന്ന പദ്ധതി അവതരിപ്പിക്കുകയാണ് ബംഗളൂരു തപാൽ‍ വകുപ്പ്.

കർ‍ണാടക മുഴുവനും മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ച് വരുമാനം കൂടി മികച്ചതാക്കാനാണ് തപാൽ‍ വകുപ്പ് ലക്ഷ്യമിടുന്നത്. ഹാലിമാൻ ഗ്രൂപ്പിന്റെ ഉത്പന്നങ്ങളാണ് നിലവിൽ‍ പദ്ധതിയിൽ‍ ഉൾ‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച ആദ്യ സെറ്റ് ഉത്പന്നങ്ങൾ‍ വിറ്റുതുടങ്ങിയെന്ന് കർ‍ണാടക സർ‍ക്കിൾ‍ ചീഫ് പോസ്റ്റ്മാസ്റ്റർ‍ ജനറൽ‍ എസ് രാജേന്ദ്രകുമാർ‍ പറഞ്ഞു. ദോശ മാവിന്റെ 22ഓളം പാഴ്‌സലുകളാണ് ആദ്യ ദിനം ആളുകൾ‍ ബുക്ക് ചെയ്തത്.

പദ്ധതി ജനപ്രീതി നേടിയാൽ‍ വലിയ ഓർ‍ഡറുകൾ‍ സ്വീകരിച്ച് ബിസിനസ് വിപുലീകരിക്കും. തപാൽ‍ വകുപ്പിന് ആകർ‍ഷകമായ ബിസിനസ് അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ‍ പോസ്റ്റ്മാന്മാരാണ് ഡെലിവറി നടത്തുന്നതെങ്കിലും ഇതിനായി പ്രത്യേക ജോലിക്കാരെ നിയമിക്കും. അതേസമയം മറ്റ് ഫുഡ് ഡെലിവറി ആപ്പുകളുമായി മത്സരത്തിനില്ലെന്നും തപാൽ‍ വകുപ്പ് വ്യക്തമാക്കുന്നു. റെഡിമെയ്ഡ് ആഹാരത്തിന് പകരം പാചകത്തിന് വേണ്ടിയുള്ള ഭക്ഷ്യോത്പന്നങ്ങൾ‍ മാത്രമേ ഇതിൽ‍ ഉൾ‍പ്പെടൂ.

You might also like

Most Viewed