ഗുജറാത്ത് മുഖ്യമന്ത്രി രാജിവച്ചു
അഹമ്മദാഹാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി രാജിവച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ രാജി. ബിജെപി ദേശിയ നേതൃത്വം സംസ്ഥാന നേതൃമാറ്റത്തിന് നിർദേശം നൽകിയിരുന്നു.
വിജയ് രുപാണി സർക്കാർ ഗുജറാത്തിൽ കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. വിജയ് രുപാണിയുടെ രാജിയോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതിൻ പട്ടേൽ, പാർത്ഥിപ് പട്ടേൽ ഉൾപ്പെടെയുള്ളവർ പരിഗണനാ പട്ടികയിലുണ്ട്.
2016 ഓഗസ്റ്റ് മുതൽ മുഖ്യമന്ത്രിയായി തുടരുന്ന നേതാവാണ് വിജയ് രുപാണി. ആനന്ദി ബെൻഡ പട്ടേലിന് ശേഷമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.
ബിജെപി സംസ്ഥാന പ്രസിഡന്റായും വിജയ് രുപാണി പ്രവർത്തിച്ചിട്ടുണ്ട്. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്കെത്തിയത്.