ചൈനീസ് വായ്പ ആപ്പുകൾക്കെതിരെ അന്വേഷണവുമായി ഇഡി; 76.67 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി: ചൈനീസ് വായ്പ ആപ്ലിക്കേഷനുകളിൽ നിന്ന് 76.67 കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിന്മേലാണ് നടപടി. ആപ്പുകളിൽ നിന്ന് വായ്പയെടുക്കുകയും, ലോക്ഡൗൺ കാലത്ത് തിരിച്ചടവ് മുടങ്ങിയപ്പോൾ വായ്പ നൽകുന്ന കന്പനികളിൽ നിന്ന് ഭീഷണിയും മറ്റ് ഉപദ്രവങ്ങളും ഉണ്ടായെന്ന് കാണിച്ച് നിരവധി വ്യക്തികൾ പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബംഗളുരു പോലീസ് രജിസ്റ്റർ ചെയ്ത വിവിധ കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തിയത്.
ഏഴ് കന്പനികൾക്കെതിരെയാണ് ഇഡി കേസെടുത്തത്. ഇതിൽ മൂന്ന് ചൈനീസ് നിയന്ത്രിത ഫിൻടെക് കന്പനികളും ഇവയോട് സഹകരിച്ചു പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളും ഉൾപ്പെടുന്നു. ഇതിനുപുറമെ ഓൺലൈൻ പണമിടപാട് രംഗത്ത് പ്രവർത്തിക്കുന്ന റാസർപേ എന്ന സ്ഥാപനത്തിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലാണ് 76.67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതെന്ന്, അന്വേഷണം പുരോഗമിച്ച് വരികയാണെന്നും ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായ്പ തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് ഫോണ്‍ വഴി ഉപഭോക്താക്കളുടെ ചിത്രങ്ങളും മറ്റ് സ്വകാര്യ വിവരങ്ങളും കൈക്കലാക്കിയും ഇവർ ഭീഷണി നടത്തിയിരുന്നു. ഇത്തരം വിവരങ്ങൾ വായ്പ എടുത്ത വ്യക്തികളെ അപകീർത്തിപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ ഉപയോഗിച്ചുവെന്നും ഇഡി പറയുന്നു.