യുദ്ധക്കെടുതികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല; പോളിസി നിബന്ധനകൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
യുദ്ധക്കെടുതികൾക്കും മറ്റ് വൻനാശനഷ്ടങ്ങൾക്കും ബഹ്‌റൈനിലെ സാധാരണ ഇൻഷുറൻസ് പോളിസികളിൽ പരിരക്ഷ ലഭിക്കില്ലെന്ന് നിയമവിദഗ്ധർ. പോളിസി രേഖകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ യുദ്ധം, രാഷ്ട്രീയ അസ്ഥിരാവസ്ഥ, സൈനിക നടപടികൾ എന്നിവ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരല്ലെന്ന് അഭിഭാഷകയായ സിദ്ദീഖ അൽ മവാലി വ്യക്തമാക്കി.
ലോകമെമ്പാടുമെന്നപോലെ ബഹ്‌റൈനിലും ഇത്തരം സാഹചര്യങ്ങൾ ഇൻഷുറൻസ് പരിരക്ഷയുടെ അടിസ്ഥാന ഒഴിവാക്കലുകളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്. ഇൻഷുറൻസ് എടുത്തവർ തങ്ങളുടെ പോളിസിയിലെ നിബന്ധനകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അവർ നിർദ്ദേശിച്ചു. റെഗുലേറ്ററി മേൽനോട്ടം ഉള്ളതുകൊണ്ടുമാത്രം എല്ലാത്തരം നഷ്ടങ്ങൾക്കും കമ്പനികൾ പണം നൽകുമെന്ന് കരുതരുത്.
ഇൻഷുറൻസ് എടുക്കുന്നയാളും കമ്പനിയും തമ്മിലുള്ള കരാറാണ് ആത്യന്തികമായ മാർഗ്ഗരേഖ. ബഹ്‌റൈൻ സെൻട്രൽ ബാങ്കിന്റെ കൃത്യമായ മേൽനോട്ടത്തിലാണ് ഇൻഷുറൻസ് മേഖല പ്രവർത്തിക്കുന്നതെങ്കിലും, കരാറിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾക്ക് അനുസൃതമായ ക്ലെയിമുകൾ മാത്രമേ കമ്പനികൾ നൽകുകയുള്ളൂ. അതിനാൽ യുദ്ധസാഹചര്യങ്ങളിലെ പരിരക്ഷയെക്കുറിച്ച് ഉപഭോക്താക്കൾ വ്യക്തമായ ധാരണ പുലർത്തണമെന്നും സിദ്ദീഖ അൽ മവാലി ഓർമ്മിപ്പിച്ചു.
DFSDSADS


