ഖേദം പ്രകടിപ്പിച്ചാൽ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാമെന്ന് കേന്ദ്രം
ന്യൂഡൽഹി: എംപിമാരുടെ സസ്‌പെൻഷനിൽ ഉപാധിയുമായി കേന്ദ്രസർക്കാർ. ഖേദം പ്രകടിപ്പിച്ചാൽ എം.പിമാരുടെ സസ്‌പെൻഷൻ പിൻവലിക്കാമെന്ന് സർക്കാർ അറിയിച്ചു. കാർഷിക ബില്ലിൽ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തയാറാണെന്നും കേന്ദ്രം അറിയിച്ചു. 110 പേർ കേന്ദ്രത്തെ പിന്തുണച്ചെന്നും 75 പേർ മാത്രമാണ് ബില്ലിനെതിരെയുള്ളതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കാർഷികബില്ലിനെതിരേയുള്ള പ്രതിഷേധത്തിൽ രാജ്യസഭാ ഉപാദ്ധ്യക്ഷനോട് നിലവിട്ടു പെരുമാറിയെന്നാരോപിച്ചാണ് എട്ട് എംപിമാരെ സഭാദ്ധ്യക്ഷൻ എം. വെങ്കയ്യ നായിഡു സസ്പെൻഡ് ചെയ്തത്.
കേരളത്തിൽ നിന്നുള്ള എളമരം കരീം, കെ.കെ രാഗേഷ് (സിപിഎം) എന്നിവർക്കുപുറമേ ഡെറിക് ഒബ്രിയൻ, ഡോല സെൻ (തൃണമൂൽ കോൺഗ്രസ്), സഞ്ജയ് സിംഗ് (ആം ആദ്മി പാർട്ടി), രാജീവ് സത്തവ്, സയ്യദ് നാസിർ ഹുസൈൻ, റിപുൻ ബോറൻ (കോൺഗ്രസ്) എന്നിവരെയാണ് വർഷകാല സമ്മേളനം തീരുന്നതുവരെ സസ്പെൻഡ് ചെയ്തത്.
അതേസമയം, കാർഷികബില്ലിനെതിരേയുള്ള പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികൾ രാജ്യസഭ നടപടികൾ സംയുക്തമായി ബഹിഷ്കരിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് രാജ്യസഭാ അദ്ധ്യക്ഷനെ തീരുമാനം അറിയിച്ചത്. എംപിമാർക്കെതിരായ അച്ചടക്ക നടപടി പിൻവലിക്കണമെന്ന് കോൺഗ്രസ്, സമാദ് വാദി പാർട്ടി, ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. അംഗങ്ങൾക്കെതിരായ നടപടി അംഗീകരിക്കാനാവില്ല. ബില്ലിൻമേൽ വോട്ടെടുപ്പ് ചോദിച്ചാൽ അത് അംഗീകരിക്കണം. അത് അംഗത്തിന്‍റെ അവകാശമാണ്. അവകാശം നിഷേധിച്ച് കാർഷിക ബിൽ പാസാക്കിയതിനാണ് അംഗങ്ങൾ പ്രതിഷേധിച്ചതെന്നും പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഇവർ പാർലമെന്‍റിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പാ വിരിച്ചു കിടന്നു പ്രതിഷേധിച്ചു. പ്രതിഷേധം രാത്രിയും തുടർന്നു. ബില്ലിന് അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ടു പ്രതിപക്ഷം രാഷ്ട്രപതിയെ കാണുന്നുണ്ട്. ഇതിനായി സമയം ചോദിച്ച് 15 പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിഭവനെ സമീപിച്ചു. കൂടിക്കാഴ്ചയിൽ എംപിമാരുടെ സസ്പെൻഷൻ കാര്യവും ഉന്നയിക്കും. കാർഷിക ബില്ലുകൾക്ക് അംഗീകാരം നൽകരുതെന്ന് ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളും ആവശ്യപ്പെട്ടിട്ടുണ്ട്.
