കെ. സുരേന്ദ്രന്‍റെ മകന് ജോലി നൽകിയതിൽ ക്രമക്കേടെന്ന് ആരോപണം
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ മകൻ കെ.എസ് ഹരികൃഷ്ണന് കേന്ദ്ര സർക്കാരിന്‍റെ കീഴിലെ സ്വയംഭരണ സ്ഥാപനത്തിൽ ബന്ധുനിയമനം നൽകിയതായി ആരോപണം. രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്‌നോളജിയിൽ ടെക്‌നിക്കൽ ഓഫീസർ എന്ന തസ്തികയിലാണ് നിയമനം. മുൻകാലങ്ങളിൽ ശാസ്ത്ര വിഷയങ്ങളിലുള്ളവരെ പരിഗണിച്ചിരുന്ന സ്ഥാനത്തു ബിടെക് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചു ജോലി നൽകിയെന്നാണ് ആക്ഷേപം. കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് ടെക്‌നിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ആദ്യ ഘട്ടത്തിൽ 48 വിദ്യാർഥികൾക്ക് എഴുത്തുപരീക്ഷ നടന്നു. ഇവരിൽനിന്നു തെരഞ്ഞെടുത്ത നാല് പേർക്ക് ലാബ് എക്‌സാമും നടന്നു. ഇതിനു പിന്നാലെയാണ് ഹരികൃഷ്ണന് നിയമനം ലഭിച്ചത്.
എന്നാൽ, റാങ്ക് പട്ടിക സംബന്ധിച്ചോ തുടർനടപടികളെക്കുറിച്ചോ പരീക്ഷ എഴുതിയ മറ്റു വിദ്യാർഥികൾക്ക് ഒരറിയിപ്പും ലഭിച്ചിട്ടില്ല. ഇതേക്കുറിച്ചു ചോദിക്കുമ്പോൾ മറുപടി പറയാൻ സ്ഥാപനം തയാറായിട്ടില്ലെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. കഴിഞ്ഞ ജൂൺ മാസത്തിലാണ് നിയമനം നടന്നത്. അടിസ്ഥാന ശമ്പളം ഉൾപ്പെടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവിൽ ലഭിക്കുക. നിലവിൽ വിദഗ്ധ പരിശീലനത്തിന് ഹരികൃഷ്ണനെ ഡൽഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചതായാണ് വിവരം.
ോ