ലക്ഷദ്വീപിലെ വൈദ്യുതി മേഖലയെ സമ്പൂർണമായി സ്വകാര്യവത്കരിക്കാൻ നീക്കം

ലക്ഷദ്വീപിലെ വൈദ്യുതി മേഖലയെ സന്പൂർണമായി സ്വകാര്യവത്കരിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ടു ടെൻഡറുകൾ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് കഴിഞ്ഞ ദിവസം യൂണിയൻ ടെറിട്ടറി ഓഫ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ പുറത്തിറക്കി. ലക്ഷദ്വീപിലുള്ള വൈദ്യുതി ഉത്പാദനത്തിനും വിതരണത്തിനുള്ള ലൈസൻസുമടക്കം സ്വകാര്യമേഖലയ്ക്കു നൽകാനാണ് നീക്കം. കേന്ദ്രഭരണ പ്രദേശമായതിനാൽ വലിയ എതിർപ്പ് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് അവിടെ ഇത്തരമൊരു നീക്കം നടത്തുന്നത്. നിലവിൽ സർക്കാർ ഉടമസ്ഥതയിലുള്ള കന്പനിക്കാണ് ലക്ഷദ്വീപിലെ വൈദ്യുതി ഉത്പാദനത്തിനും വിതരണത്തിനുള്ള ലൈസൻസുള്ളത്. ഏകദേശം അറുനൂറു കോടിയോളം രൂപയുടെ ആസ്തിയാണ് കന്പനിക്കുള്ളത്. 100 ശതമാനം ഓഹരികൾ നിലവിൽ വൈദ്യുതിയുടെ വിതരണത്തിനും ചില്ലറ വിൽപനയ്ക്കും ഉത്തരവാദിയായ കന്പനിയുടെ 100 ശതമാനം ഓഹരികളും വാങ്ങുന്നതിനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ജനുവരി മൂന്നിനാണ് ടെൻഡർ നോട്ടീസ് ഇറക്കിയിരിക്കുന്നത്. മാർച്ച് 21 വരെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. എന്തെങ്കിലും സംശയങ്ങൾ ഉന്നയിക്കാനുണ്ടെങ്കിൽ ജനുവരി 17 വരെ സമയമുണ്ട്. ഇതിനുശേഷം സംശയദൂരീകരണത്തിനും മറ്റുമായി പ്രീ−ബിഡ് മീറ്റിംഗ് ജനുവരി 24നും നടക്കും. മാർച്ച് 28ന് ടെൻഡറുകൾ തുറക്കും. പ്രപ്പോസലിനൊപ്പം വേണ്ട കാര്യങ്ങളും ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. ടെൻഡർ പ്രാവർത്തികമാക്കുന്നതിനുള്ള ഫീസിനത്തിൽ (റിക്വസ്റ്റ് ഫോർ പ്രപ്പോസൽ(ആർഎഫ്പി) ഡോക്യുമെന്‍റ്സ്) അഞ്ചു ലക്ഷവും ജിഎസ്ടിയുമാണ് നൽകേണ്ടത്.
കന്പനി വിൽക്കുന്പോൾ അഞ്ചു ശതമാനം സെക്യൂരിറ്റിയായി നൽകണമെന്ന വ്യവസ്ഥയുള്ളതിനാൽ ബിഡ് സെക്യൂരിറ്റിയായി 30 കോടിയുടെ ബാങ്ക് ഗ്യാരണ്ടിയും നൽകണം. കവരത്തിയിലെ ഇലക്‌ട്രിസിറ്റി ഡിവിഷൻ ഓഫീസിലെ എക്‌സിക്യൂട്ടീവ് എൻജിനിയറുടെ പേരിലാണ് നോട്ടീസ് ഇറക്കിയിട്ടുള്ളത്. എതിർപ്പിനെ നേരിടാൻ നേരത്തെ ഉത്തർപ്രദേശും ഹരിയാനയുമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇത്തരമൊരു നീക്കം നടന്നിരുന്നുവെങ്കിലും സമരത്തെത്തുടർന്നു സർക്കാരുകൾ പിന്‍വാങ്ങിയിരുന്നു. എന്നാൽ, അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ നിയന്ത്രണത്തിലുള്ള, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ ഇത്തരമൊരു നീക്കം നടത്തുന്പോൾ എതിർപ്പുകളുയർന്നാലും ശക്തിയാർജിക്കില്ലെന്ന പ്രതീക്ഷയാണ് ഭരണ നേതൃത്വത്തിന്. ദ്വീപിൽ കഴിഞ്ഞയിടെ പ്രതിഷേധങ്ങൾക്കിടെയും പല പദ്ധതികൾ നടപ്പിലാക്കാൻ ഭരണ നേതൃത്വത്തിനു കഴിഞ്ഞിരുന്നു. വൈദ്യുതി മേഖലയിലെ സന്പൂർണ സ്വകാര്യവത്കരണം നടപ്പാക്കാനായാൽ പതുക്കെയെങ്കിലും മറ്റിടങ്ങളിലേക്കും ഇതു വ്യാപിപ്പിക്കാനും അതുവഴി കോർപറേറ്റുകൾക്ക് കൂടുതൽ വഴികൾ തുറന്നുകൊടുക്കാൻ കഴിയുമെന്നുമാണ് ഭരണ നേതൃത്വങ്ങളുടെ പ്രതീക്ഷ.