ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട സാറ ദഷ്തിക്ക് ബഹ്റൈൻ പാർലമെന്റിന്റെ ആദരം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സീഫ് ഡിസ്ട്രിക്റ്റിലെ ജനവാസ മേഖലയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 28 വയസ്സുകാരി സാറ അബ്ദുൽഹമീദ് ദഷ്തിക്ക് ബഹ്‌റൈൻ പാർലമെന്റ് ആദരാഞ്ജലികൾ അർപ്പിച്ചു. എംപി സൈനബ് അബ്ദുൽ അമീറിന്റെ അഭ്യർത്ഥനപ്രകാരം ഒരു മിനിറ്റ് മൗനം ആചരിച്ചും വിശുദ്ധ ഖുർആനിലെ 'അൽ-ഫാത്തിഹ' പാരായണം ചെയ്തുമാണ് ഇന്നലത്തെ സഭാനടപടികൾ ആരംഭിച്ചത്.
"ബഹ്‌റൈന് അതിന്റെ പ്രിയപുത്രിയെ നഷ്ടമായിരിക്കുന്നു, രക്തസാക്ഷി സാറ ദഷ്തിക്ക് നിത്യശാന്തി നേരുന്നു," എന്ന് സൈനബ് അബ്ദുൽ അമീർ എംപി സഭയിൽ പറഞ്ഞു. സാറയുടെ പേര് പാർലമെന്റിന്റെ ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തണമെന്നും മാതൃരാജ്യത്തിന്റെ ചരിത്രത്തിൽ അത് അനശ്വരമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിയോഗത്തിന്റെ വേദനയിലുള്ള കുടുംബത്തിന്റെയും ജനങ്ങളുടെയും ശബ്ദമാകാൻ പാർലമെന്റിന് കടമയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സീഫ് ഡിസ്ട്രിക്റ്റിലെ കെട്ടിടത്തിൽ പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് സാറ കൊല്ലപ്പെട്ടത്. ഈ ദാരുണ സംഭവം രാജ്യത്തുടനീളം വലിയ ദുഃഖത്തിനിടയാക്കിയിരുന്നു. ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ നേതൃത്വത്തിൽ ബഹ്‌റൈന്റെ സുരക്ഷയും സ്ഥിരതയും നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് സൈനബ് അബ്ദുൽ അമീർ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
dftrtrtr
qdewae



