അലി ലാറിജാനിയുടെ മരണം: ഇസ്രായേലിന് നേരെ ഇറാന്റെ മിസൈൽ വർഷം; യുദ്ധം അതിരൂക്ഷമാകുന്നു
പ്രദീപ് പുറവങ്കര
ടെഹ്‌റാൻ/ടെൽ അവീവ്: ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാറിജാനിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു. ലാറിജാനിയുടെ വധത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക മേധാവി അമീർ ഹാതമി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇസ്രായേലിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. ലാറിജാനിയുടെയും മറ്റ് രക്തസാക്ഷികളുടെയും മരണത്തിന് പ്രതികാരം ചെയ്യാനായി ഇസ്രായേലിന്റെ മധ്യമേഖല ലക്ഷ്യമാക്കി വൻതോതിൽ മിസൈലുകൾ വിക്ഷേപിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് അറിയിച്ചു.
മിസൈൽ ആക്രമണത്തെത്തുടർന്ന് ടെൽ അവീവ്, ജറൂസലേം എന്നിവിടങ്ങളിൽ അപായ സൂചന നൽകുന്ന സൈറണുകൾ മുഴങ്ങി. മിക്ക മിസൈലുകളും പ്രതിരോധ സംവിധാനങ്ങൾ വഴി തകർത്തതായും അവയുടെ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ സഹകരിക്കാത്ത നാറ്റോ സഖ്യകക്ഷികളെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു.
യുദ്ധം അവസാനിപ്പിക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും ഉടൻ സമാധാനം പുനഃസ്ഥാപിക്കണമെന്നും യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. മേഖലയിലെ സംഘർഷം ലോകത്തെ മുഴുവൻ ബാധിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്‌ചിയും മുന്നറിയിപ്പ് നൽകി.
zcc



