സൽമാനിയ ആശുപത്രിയിലെ നഴ്‌സിംഗ് മേഖല പൂർണ്ണമായും സ്വദേശിവൽക്കരിക്കാൻ പത്തു വർഷം വരെ എടുത്തേക്കാമെന്ന് അധികൃതർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ (SMC) നഴ്‌സിംഗ് തസ്തികകളിൽ പൂർണ്ണമായും സ്വദേശികളെ നിയമിക്കുന്നതിന് അഞ്ച് മുതൽ പത്ത് വർഷം വരെ സമയം എടുത്തേക്കാമെന്ന് ഗവൺമെന്റ് ഹോസ്പിറ്റൽസ് ചീഫ് എക്സിക്യൂട്ടീവ് മറിയം അൽ ജലാഹ്മ. നിലവിൽ ആവശ്യത്തിന് സ്വദേശി നഴ്‌സുമാരുടെ ലഭ്യതയില്ലാത്തതാണ് ഇതിന് പ്രധാന തടസ്സമെന്ന് അവർ പാർലമെന്റിനെ അറിയിച്ചു.
സൽമാനിയയിൽ നിലവിൽ 1,500-ലധികം വിദേശി നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. എന്നാൽ ബഹ്‌റൈനിൽ പ്രതിവർഷം ശരാശരി 200 സ്വദേശി നഴ്‌സുമാർ മാത്രമാണ് ബിരുദം നേടി പുറത്തിറങ്ങുന്നത്. ഈ എണ്ണത്തിലെ വലിയ വ്യത്യാസം സ്വദേശിവൽക്കരണത്തിന്റെ വേഗത കുറയ്ക്കുന്നു. ഹെൽത്ത് സെന്ററുകളിൽ കുറഞ്ഞ ജീവനക്കാർ മാത്രമുള്ളതിനാൽ അവിടെ ആദ്യഘട്ട മാറ്റങ്ങൾ എളുപ്പമായിരുന്നു. എന്നാൽ രാജ്യത്തെ പ്രധാന പൊതുജനാരോഗ്യ കേന്ദ്രമായ സൽമാനിയയിൽ ഇത്തരം മാറ്റങ്ങൾ അതീവ ജാഗ്രതയോടെ മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ എന്ന് മറിയം അൽ ജലാഹ്മ വ്യക്തമാക്കി.
പദ്ധതി പ്രകാരം വിദേശി നഴ്‌സുമാർ വിരമിക്കുന്ന മുറയ്ക്ക് ആ ഒഴിവുകളിലേക്ക് സ്വദേശികളെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്. നഴ്‌സിംഗ് സേവനങ്ങളുടെ ഗുണനിലവാരം ബാധിക്കാത്ത രീതിയിൽ ഘട്ടംഘട്ടമായി മാത്രമേ ഈ മാറ്റം പൂർത്തിയാക്കാൻ കഴിയൂ എന്നും അവർ ചൂണ്ടിക്കാട്ടി.
sdefdessd
rtfftgtgyt



