ജോജു ജോർജിന്‍റെ കാർ തകർത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കൊച്ചി: നടൻ ജോജു ജോർജിന്‍റെ കാർ തകർത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റിൽ. കഴിഞ്ഞദിവസം രാത്രിയാണ് ഷെരീഫ് പിടിയിലായത്. ഇതോടെ കേസിൽ രണ്ടുപേർ അറസ്റ്റിലായി. നേരത്തെ കോണ്‍ഗ്രസ് പ്രവർത്തകൻ പി.ജി. ജോസഫിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ് ട്രേറ്റ് കോടതി തള്ളുകയും ചെയ്തു. സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നതിനെതിരായ നിയമത്തിലെ വ്യവസ്ഥകൾ ചുമത്തിയാണ് ജോസഫിനെ അറസ്റ്റ് ചെയ്തത്.
ജോജുവിന്‍റെ പരാതിയിൽ കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ള 15 കോൺഗ്രസ് നേതാക്കൾക്കെതിരേയും അന്പതോളം പ്രവർത്തകർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ മദ്യപിച്ച് വനിതാ പ്രവർത്തകരെ അപമാനിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് ജോ ജുവിനെതിരേ മഹിളാ കോൺഗ്രസ് പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തില്ല. വൈറ്റിലയിൽ ഇന്ധനവില വർധനയ്‌ക്കെതിരേ കോൺഗ്രസ് സംഘടിപ്പിച്ച വഴിതടയൽ സമരത്തിനിടെയാണ് ജോജുവിന്‍റെ കാർ തല്ലിത്തകർത്തത്.