കെട്ടിവയ്‌ക്കാൻ പണമായില്ല; ജയിൽ മോചിതയാകാതെ സ്വപ്‌ന സുരേഷ്
കൊച്ചി: നയതന്ത്ര ബാഗിലൂടെ സ്വർണം കള്ളക്കടത്തു നടത്തിയെന്ന കേസിലെ പ്രതി സ്വപ്‌ന സുരേഷിനു ജയിൽമോചനമായില്ല. ജാമ്യവ്യവസ്‌ഥകൾ നടപ്പാക്കിയെന്നു വ്യക്‌തമാക്കുന്ന ഉത്തരവും രേഖകളും തിരുവനന്തപുരം വനിതാ ജയിലിൽ എത്തിക്കാതിരുന്നതാണു കാരണം. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണു സ്വപ്‌നയെ പാർപ്പിച്ചിരിക്കുന്നത്.
25 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവുമാണ് എൻ.ഐ.എ. കേസിൽ ജാമ്യമനുവദിച്ച ഹൈക്കോടതി ഉത്തരവിലെ പ്രധാന വ്യവസ്‌ഥകൾ. കസ്‌റ്റംസ്, ഇ.ഡി. കേസുകളിൽ സ്വപ്‌നയ്‌ക്കു നേരത്തെ ജാമ്യം കിട്ടിയെങ്കിലും വ്യവസ്‌ഥകൾ പാലിച്ച് ഉത്തരവ് നടപ്പാക്കിയിരുന്നില്ല.
കൊച്ചിയിലെ വിവിധ കോടതികളിലായി 28 ലക്ഷത്തോളം രൂപയാണു കെട്ടിവയ്‌ക്കേണ്ടത്. ഇത്രയും പണം ലഭ്യമാക്കാനുള്ള താമസമാണു പുറത്തിറങ്ങൽ വൈകിപ്പിക്കുന്നതെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്.
തിരുവനന്തപുരത്തെ കോടതികളിലുള്ള രണ്ടു കേസുകളിലെ ജാമ്യനടപടി പൂർത്തിയാക്കി. സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങി ആറു കേസുകളിലാണ് സ്വപ്‌ന റിമാൻഡിലായത്.