വിയറ്റ്നാമിൽ ആദ്യമായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു

ഹനോയ്: വിയറ്റ്നാമിൽ ആദ്യമായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മദ്ധ്യ വിയറ്റ്നാമിലെ ഹൊയ് ആനിലിൽ നിന്നുള്ള 70 കാരനാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. കൊവിഡിനെ ഫലപ്രദമായി നിയന്ത്രിച്ച വിയറ്റ്നാമിൽ ഇതേവരെ ഒരാൾ പോലും മരിച്ചിരുന്നില്ല. ഏകദേശം മൂന്ന് മാസത്തോളം കാലം പുതിയ കൊവിഡ് കേസുകൾ വിയറ്റ്നാമിൽ റിപ്പോർട്ട് ചെയ്തിരുന്നതുമില്ല. ഈ ആഴ്ച ആദ്യമാണ് ഡാനാംഗിലെ ഒരു റിസോർട്ട് കൊവിഡ് ക്ലസ്റ്ററായി മാറിയത്.
95 ദശലക്ഷം മനുഷ്യർ ജീവിക്കുന്ന വിയറ്റ്നാമിൽ നിലവിൽ 509 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ വിയറ്റ്നാം തങ്ങളുടെ അതിർത്തികളെല്ലാം അടച്ചിരുന്നു. സ്വന്തം പൗരന്മാർ അല്ലാത്ത ആരെയും രാജ്യത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചില്ല. രാജ്യത്തെത്തിയ പൗരന്മാരെ തന്നെ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ ക്വാറന്റൈനിൽ പാർപ്പിക്കുകയും പരിശോധനകൾ നടത്തുകയും ചെയ്തു. ഇതോടെ വിയറ്റ്നാമിൽ പ്രാദേശിക തലത്തിൽ രോഗവ്യാപനം ഉണ്ടാകുന്നത് തടയാൻ കഴിഞ്ഞിരുന്നു.