ഇറാന്റെ വെല്ലുവിളി തകർക്കും; ഹോർമുസിലേക്ക് യുദ്ധക്കപ്പലുകളെ അയക്കാൻ ട്രംപ്
പ്രദീപ് പുറവങ്കര I അന്തർദേശീയം
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഉപരോധം തകർക്കാൻ സൈനിക നീക്കം ആരംഭിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാന്റെ നീക്കങ്ങൾക്കെതിരെ അമേരിക്കയ്ക്കൊപ്പം ചൈന, ജപ്പാൻ, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ അണിനിരക്കുമെന്നും ഹോർമുസിലേക്ക് സംയുക്തമായി യുദ്ധക്കപ്പലുകൾ അയക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ഇറാന്റെ സൈനിക ശേഷി താൻ 100 ശതമാനവും തകർത്തുകഴിഞ്ഞുവെന്നും എന്നാൽ ഡ്രോണുകളും മൈനുകളും ഉപയോഗിച്ച് അവർ ഇപ്പോഴും ഭീരുത്വപരമായ നീക്കങ്ങൾ നടത്തുകയാണെന്നും ട്രംപ് പരിഹസിച്ചു. ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര ഗതാഗതത്തിനായി ഉടൻ തുറന്നുകൊടുക്കുമെന്നും ഇറാനിയൻ ബോട്ടുകളെയും കപ്പലുകളെയും ലക്ഷ്യമിട്ടുള്ള ആക്രമണം യുഎസ് സേന തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുദ്ധത്തെത്തുടർന്ന് ലോകത്തെ ഇന്ധന വിതരണത്തിന്റെ സിരാകേന്ദ്രമായ ഹോർമുസ് ഇറാൻ അടച്ചിട്ടിരിക്കുകയാണ്. എണ്ണയ്ക്ക് പകരമായി ചൈനീസ് യുവാൻ നൽകിയാൽ ചില കപ്പലുകളെ കടത്തിവിടാം എന്ന ഇറാന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾക്കിടെയാണ് ട്രംപിന്റെ ഈ ശക്തമായ പ്രഖ്യാപനം. ഇറാനിയൻ നാവികസേന പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ നിർദ്ദേശപ്രകാരം കടലിടുക്ക് അടച്ചുതന്നെയിടുമെന്ന് വാശിപിടിക്കുമ്പോഴും, കപ്പലുടമകൾ ഭയപ്പെടേണ്ടതില്ലെന്നും യുഎസ് കപ്പലുകളുടെ സുരക്ഷയിൽ ഉടൻ യാത്ര തുടരാമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
aa


