ഇന്ത്യക്ക് പ്രകൃതിവാതകം; കരാറിൽ ഒപ്പിട്ട് അഡ്നോകും ഇന്ത്യൻ ഓയിലും

ഷീബ വിജയൻ
അബൂദബി I ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി) എത്തിക്കാൻ യു.എ.ഇയിലെ അഡ്നോക് ഗ്യാസും ഇന്ത്യൻ ഓയിൽ കോർപറേഷനും കരാർ ഒപ്പിട്ടു. 15 വർഷം എൽ.എൻ.ജി എത്തിക്കാനുള്ള ദീർഘകാല കരാറിലാണ് ഇരു കമ്പനികളും ഒപ്പുവെച്ചത്. ഇന്ത്യയിൽ ഊർജ ആവശ്യം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കരാർ പ്രകാരം അഡ്നോക് ഗ്യാസ് പ്രതിവർഷം 10 ലക്ഷം ടൺ എൽ.എൻ.ജി ഇന്ത്യയിലെത്തിക്കും. 2029 ആകുമ്പോഴേക്കും അഡ്‌നോക്കിൽനിന്ന് ഏറ്റവും കൂടുതൽ എൽ.എൻ.ജി വാങ്ങുന്ന രാജ്യമായി ഇതോടെ ഇന്ത്യ മാറും. അഡ്നോകിന്‍റെ ദാസ് ഐലന്‍റ് ഓപറേഷൻസിൽനിന്ന് 1.2 ദശലക്ഷം ടണും റുവൈസ് എൽ.എൻ.ജി പദ്ധതിയിൽനിന്ന് ഒരു ദശലക്ഷം ടണും അടക്കം 2.2 ദശലക്ഷം ടൺ എൽ.എൻ.ജിയാണ് 2029 ആകുമ്പോഴേക്കും ഐ.ഒ.സി ഇന്ത്യയിലെത്തിക്കുക. 2022ൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറിന്റെ (സെപ) പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം വർധിക്കാൻ സെപ കരാർ വലിയതോതിൽ സഹായകമായിട്ടുണ്ട്. 2022ൽ കരാർ യാഥാർഥ്യമായി ഒരു വർഷം പിന്നിടുമ്പോൾതന്നെ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള എണ്ണയിതര വ്യാപാരം കുത്തനെ കൂടിയിരുന്നു. ഒരു വർഷത്തിനിടെ എണ്ണയിതര വ്യാപാരം 5.8 ശതമാനം വർധിച്ച് 50.5 ശതകോടി ഡോളറിലെത്തിയിരിക്കുകയാണ്. 2030ഓടെ എണ്ണയിതര വ്യാപാരം 100 ശതകോടി ഡോളറായി വർധിക്കുന്നതിന് സെപ കരാർ സഹായമാവുമെന്നാണ് രാജ്യത്തിന്‍റെ പ്രതീക്ഷ.
SDSAASADSADSS