ദേശീയപാത ഉദ്ഘാടനം: മന്ത്രി റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം; മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല
ഷീബ വിജയൻ
ദേശീയപാത 66-ന്റെ ഭാഗമായ തലപ്പാടി-ചെങ്കള, വെങ്ങളം-രാമനാട്ടുകര ആറുവരി പാതകളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെത്തുടർന്ന് വലിയ രാഷ്ട്രീയ വിവാദം ഉടലെടുത്തിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സംസ്ഥാനത്തെ പ്രധാന വകുപ്പ് മന്ത്രിക്ക് ഇടം ലഭിക്കാത്തത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റിയാസിനെ ക്ഷണിക്കാത്തതിൽ സർക്കാർ ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും വിട്ടുനിൽക്കും.
ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സർക്കാർ വൻ തുക ചെലവഴിച്ച പദ്ധതിയിൽ നിന്ന് തന്നെ ഒഴിവാക്കിയത് ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഉദ്ഘാടനത്തെക്കുറിച്ച് തനിക്ക് ഔദ്യോഗികമായ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെ പൂർത്തിയാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി ഏറ്റെടുക്കാൻ ശ്രമിക്കുന്നു എന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന പരാതി. ഉദ്ഘാടന ചടങ്ങിൽ നിന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും വിട്ടുനിൽക്കുന്നു എന്നാണ് സൂചനകൾ.
dsacsdds


