സൗദി തൊഴിൽ നിയമം : ഭേദഗതിക്ക് അംഗീകാരം
റിയാദ് : സൗദി തൊഴിൽ നിയമത്തിലെ നിയമലംഘനങ്ങളും പിഴയും പുനർനിർണയിച്ചുകൊണ്ടുള്ള ഭേദഗതിക്ക് തൊഴിൽ മന്ത്രി ഡോ. അലി അൽഗഫീസ് അംഗീകാരം നൽകി. പരിഷ്കരിച്ച നിയമലംഘനങ്ങളും അവയ്ക്കുള്ള പിഴയും ശിക്ഷയും തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനത്തിന് കൂടുതൽ കടുത്ത ശിക്ഷയും പിഴയും നൽകുന്ന ഭേതഗതിപ്രകാരം 67 നിയമലംഘനങ്ങളും അവയ്ക്കുള്ള പിഴയും ശിക്ഷയുമാണ് ഉള്ളത്. തൊഴിൽ നിയമത്തിലെ അനുച്ഛേദം 38ന് വിരുദ്ധമായി ഇഖാമയിലുള്ള തൊഴിലിന് വിരുദ്ധമായി ജോലി ചെയ്യുന്നവർക്കും സ്ഥാപനത്തെക്കുറിച്ച് കൃത്യമായ വിവരം മന്ത്രാലയത്തിന് നൽകാത്തതിനും 10,000 റിയാൽ പിഴ, പാസ്പോർട്ട്, ഇഖാമ, മെഡിക്കൽ കാർഡ് തുടങ്ങി വ്യക്തികളുടെ തിരിച്ചറിയൽ രേഖകൾ തൊഴിലാളിയുടെ അനുമതി കൂടാതെ സ്പോർസർ കൈവശം വെച്ചാൽ 2,000 റിയാൽ പിഴ.
വിസക്കച്ചവടം നടത്തുന്നതിന് 50,000 റിയാൽ, മതിയായ രേഖയില്ലതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്താൽ 15,000 റിയാൽ, ആശ്രിത വിസയിലുള്ളവരെ മതിയായ അനുമതി കൂടാതെ ജോലി ചെയ്യിച്ചാൽ 25,000 റിയാൽ എന്നിങ്ങിനെയായിരിക്കും പിഴ ചുമത്തുക. വ്യാജ സ്വദേശിവൽക്കരണം, സ്ത്രീകളുടെ തൊഴിലിൽ പുരുഷന്മാരെ നിയമിക്കൽ തുടങ്ങി ഏതാനും നിയമലംഘനങ്ങൾക്ക് പിഴയ്ക്ക് പുറമെ സ്ഥാപനം അടപ്പിക്കാനുള്ള ശിക്ഷയും ഭേതഗതിപ്രകാരം വ്യവസ്ഥ ചെയ്യുന്നു.



