സിം കാർഡ് ചതിക്കുഴി: വധശിക്ഷയിൽ നിന്ന് മോചിതനായി മലയാളി യുവാവ്
ശാരിക
റിയാദ്: സ്വന്തം പേരിൽ അജ്ഞാതർ എടുത്ത സിം കാർഡ് മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചതിനെ തുടർന്ന് സൗദി അറേബ്യയിൽ ജയിലിലായ കോഴിക്കോട് കൊടുവള്ളി സ്വദേശി വിനീഷ് നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മോചിതനായി. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായിരുന്നു വിനീഷിന് മേൽ ചുമത്തിയിരുന്നത്.
രണ്ട് വർഷം മുമ്പ് ദമ്മാമിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് സിം കാർഡ് എടുത്തപ്പോൾ ജീവനക്കാരൻ വിരലടയാളം രണ്ടുതവണ ശേഖരിച്ച് വിനീഷ് അറിയാതെ മറ്റൊരു സിം കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ സിം ഉപയോഗിച്ച് സുഡാനി പൗരന്മാർ നടത്തിയ കൊക്കെയ്ൻ കടത്താണ് വിനീഷിനെ കേസിൽ കുടുക്കിയത്. 2024 ജനുവരിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ശ്രമിച്ചപ്പോഴാണ് താൻ പ്രതിയാണെന്ന വിവരം വിനീഷ് അറിയുന്നത്.
സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ ഇടപെടലിലൂടെ ഒന്നര വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, ഫോൺ സംഭാഷണങ്ങളുടെ ശാസ്ത്രീയ പരിശോധനയിലൂടെ യഥാർത്ഥ പ്രതികളെ കണ്ടെത്തുകയും വിനീഷ് നിരപരാധിയാണെന്ന് കോടതി വിധിക്കുകയും ചെയ്തു. സ്വന്തം പേരിൽ എത്ര സിം കാർഡുകൾ ഉണ്ടെന്ന് കൃത്യമായി പരിശോധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഈ സംഭവം പ്രവാസികളെ ഓർമ്മിപ്പിക്കുന്നു.
dsgdg



