സൗദി തൊഴിൽ നിയമ ഭേദഗതി ശൂറാ കൗൺസിൽ ചർച്ച ചെയ്യും

റിയാദ് : സൗദി തൊഴിൽ നിയമം ഭേദഗതി ചെയ്യാനുള്ള നിർദ്ദേശം സൗദി ശൂറാ കൗൺസിൽ തിങ്കളാഴ്ച ചർച്ച ചെയ്യും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഭേതഗതിയുടെ പ്രധാന ലക്ഷ്യമെന്ന് കൗൺസിൽ അംഗങ്ങൾ പറഞ്ഞു. തൊഴിൽ നിയമത്തിലെ 75, 77, 214 വകുപ്പുകൾ ഭേതഗതി ചെയ്യണമെന്നാണ് ശൂറാ കൗൺസിൽ അംഗങ്ങളുടെ ആവശ്യം.
സ്വദേശികളെ ജോലിക്ക് വെക്കുന്നതും പിരിച്ചു വിടുന്നതുമാണ് പ്രധാനമായും ഈ വകുപ്പുകൾ പ്രതിപാദിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ ഈ വകുപ്പുകൾ ദുരുപയോഗം ചെയ്യുന്നതായി വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നിയമം ഭേതഗതി ചെയ്യാനുള്ള നിർദ്ദേശം വന്നത്. മതിയായ നഷ്ടപരിഹാരം നൽകാതെ തൊഴിലാളികളെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നത് അവസാനിപ്പിക്കണമെന്നതാണ് പ്രധാനപ്പെട്ട ഒരു നിർദ്ദേശമെന്ന് കൗൺസിൽ അംഗം മുഹമ്മദ് അൽ കുനൈസി പറഞ്ഞു.
സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളും ജോലി സമയം ആഴ്ചയിൽ നാൽപ്പത് മണിക്കൂറായി നിജപ്പെടുത്തണം. ആഴ്ചയിൽ അഞ്ചു പ്രവൃത്തി ദിവസം മാത്രമേ അനുവദിക്കാവൂ. ഇതിൽ കൂടുതൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കൂടുതൽ വേതനം നൽകാനും അംഗങ്ങൾ നിർദ്ദേശിച്ചു. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ശൂറാ കൗൺസിൽ യോഗം ചേരുന്നത്.
അതേസമയം സ്വകാര്യ ബിസിനസ് രംഗത്ത് വിദേശികളുടെ ആധിപത്യമാണെന്ന് ശൂറാ കൗൺസിൽ അംഗം ഖസീം അൽ ഖാലിദി പറഞ്ഞു. തൊഴിൽ വിസയിൽ കഴിയുന്ന നിരവധി വിദേശികൾ നിയമവിരുദ്ധമായി ബിസിനസ് നടത്തുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.