ജനുസാനിലെ വസതിയിൽ തീപിടുത്തം: ചികിത്സയിലായിരുന്ന 16 വയസ്സുകാരി അന്തരിച്ചു; സഹോദരൻ ഗുരുതരാവസ്ഥയിൽ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ജനുസാനിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി. 16 വയസ്സുകാരിയായ ദുആ അൽ മ ഹാഫ്ദയാണ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് ഇന്നലെ രാത്രി എട്ട് മണിയോടെ അന്തരിച്ചത്. പുക ശ്വസിച്ച് അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഏരിയ എം.പി ഡോ. മഹ്ദി അൽ ഷുവൈഖ് ആണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.
അപകടത്തിൽ പരിക്കേറ്റ ദുആയുടെ പത്തു വയസ്സുകാരനായ സഹോദരന്റെ നില ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളും മൂത്ത മകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർക്ക് പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് സൂചന. വിവരമറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് വിഭാഗവും പോലീസും സ്ഥലത്തെത്തി തീയണയ്ക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുടുംബം വലിയ ആഘാതത്തിലാണെന്നും, ഗുരുതരാവസ്ഥയിൽ കഴിയുന്ന പത്തു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ പ്രാർത്ഥനയോടെ കഴിയുകയാണെന്നും എം.പി ഡോ. മഹ്ദി അൽ ഷുവൈഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.
asdsaads



