യാത്രക്കാർ 50,000 റിയാലിൽ കൂടുതൽ കൈവശം വെക്കരുതെന്ന മുന്നറിയിപ്പുമായി ഖത്തർ
രാജ്യത്ത് പ്രവേശികുന്നവർക്കും പുറത്തുപോകുന്നവർക്കും 50,000 റിയാലിൽ കൂടുതൽ കൈവശം വെക്കരുതെന്ന് അറിയിപ്പ്. ഈ തുകക്ക് കൂടുതൽ മൂല്യമുള്ള കറൻസിയുടെ സാധനങ്ങളുമുണ്ടെങ്കിൽ വെളിപ്പെടുത്തുമെന്ന് ഖത്തർ സിവിൽ ഏവിയേഷന്‍ അതോറിറ്റി നിർദേശം നൽകി. എയർലൈനുകളോട് യാത്രക്കാർക്ക് വിവരം നൽകാനും അറിയിപ്പിൽ പറയുന്നുണ്ട്. 50,000 ത്തിൽ അധികം മൂല്യമുള്ള ഖത്തരി റിയാൽ അല്ലെങ്കിൽ തത്തുല്യമായ വിദേശ കറൻസികൾ, വജ്രം, മരതകം, മാണിക്യം തുടങ്ങിയ അമൂല്യമായ കല്ലുകൾ, സ്വർണം, വെള്ളി, മൂല്യമേറിയ ലോഹങ്ങൾ, ബാങ്ക് ചെക്കുകൾ, ഒപ്പുവച്ച പ്രോമിസറി നോട്ടുകൾ, മണി ഓർഡറുകൾ എന്നിവ കൈവശമുള്ളവർ അക്കാര്യം അധികൃതരെ അറിയിക്കണം. രാജ്യത്തേക്ക് കൊണ്ടുവരികയോ പുറത്തേക്ക് കൊണ്ടുപോകുകയോ ചെയ്യാവുന്നതിൽ കൂടുതലുണ്ടെങ്കിൽ ഖത്തർ സെൻട്രൽ ബാങ്കിന്റെ മുൻകൂർ അനുമതി സ്വീകരിക്കണം.
കൂടാതെ അറൈവൽ അല്ലെങ്കിൽ ഡിപ്പാർച്ചറിലെ ഇമിഗ്രേഷൻ ഹാളിൽ നിന്നു ലഭിക്കുന്ന ഡിക്ലറേഷൻ അപേക്ഷ പൂരിപ്പിച്ച് കസ്റ്റംസ് അധികൃതർക്ക് നൽകണം. ഇതോടൊപ്പം മൂല്യം കാണിക്കുന്ന ബിൽ, ഒറിജിൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും ഇതോടൊപ്പം ഹാജരാക്കേണ്ടതുണ്ട്. യാത്രക്കാരൻ ഡിക്ലറേഷൻ അപേക്ഷ നൽകാതിരുന്നാലോ തെറ്റായ വിവരങ്ങൾ നൽകിയാലോ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കുകയും എയർലൈനുകൾ ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുമാണ്.