സുരക്ഷാ മുൻകരുതൽ: ദോഹയിലെ യുഎസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഖത്തർ ഒഴിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ദോഹ: പ്രാദേശികമായ സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് ദോഹയിലെ അമേരിക്കൻ എംബസിക്ക് സമീപം താമസിക്കുന്നവരെ താൽക്കാലികമായി ഒഴിപ്പിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്നും ഒഴിപ്പിക്കപ്പെട്ടവർക്ക് ആവശ്യമായ താമസസൗകര്യങ്ങൾ മന്ത്രാലയം ഒരുക്കിയിട്ടുണ്ടെന്നും എക്‌സിലൂടെ (X) പുറത്തിറക്കിയ പ്രസ്താവനയിൽ അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്‌ച സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലെ അമേരിക്കൻ എംബസികൾക്കും ദുബായിലെ യുഎസ് കോൺസുലേറ്റിനും നേരെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് ഖത്തറിന്റെ ഈ നടപടി. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
അതേസമയം, മിഡിൽ ഈസ്റ്റിലുള്ള തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ അമേരിക്കൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. മേഖലയിൽ നിന്നുള്ള പല വിമാന സർവീസുകളും റദ്ദാക്കുകയോ നിർത്തിവെക്കുകയോ ചെയ്ത സാഹചര്യത്തിൽ പൗരന്മാരെ തിരിച്ചെത്തിക്കാൻ അമേരിക്ക ഊർജിത ശ്രമങ്ങൾ നടത്തുകയാണ്. യുഎഇ, സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിലുള്ളവർക്കായി പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വാണിജ്യ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സഹായവും നൽകുന്നുണ്ട്. ഫെബ്രുവരി 28 മുതൽ ഇതുവരെ ഏകദേശം 17,500 അമേരിക്കൻ പൗരന്മാർ മിഡിൽ ഈസ്റ്റിൽ നിന്ന് മടങ്ങിയതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
dasdesdes


