ഭോപ്പാൽ വാതക ദുരന്തം; ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേന്ദ്രസർക്കാർ നൽകിയ തിരുത്തൽ ഹർജി തള്ളിയത്. വിഷയം പതിറ്റാണ്ടുകൾക്കുശേഷം ഉന്നയിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. നഷ്ട പരിഹാരത്തിൽ കുറവുണ്ടെങ്കിൽ നികത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും ഇരകൾക്കായി ഇൻഷുറൻസ് പോളിസി എടുക്കാതിരുന്നത് സർക്കാരിന്‍റെ വീഴ്ചയാണെന്നും കോടതി നീരീക്ഷിച്ചു.
തട്ടിപ്പ് നടന്നാൽ മാത്രമാണ് ഒത്തുതീർപ്പിൽ നിശ്ചയിച്ച നഷ്ടപരിഹാരം റദ്ദാക്കാനാകൂ. എന്നാൽ തട്ടിപ്പ് നടന്നെന്ന് കേന്ദ്ര സർക്കാരിന് തെളിയിക്കാനായില്ല. റിസർവ് ബാങ്കിന്‍റെ പക്കലുള്ള 50 കോടി രൂപ നഷ്ടപരിഹാര വിതരണത്തിന് ഉപയോഗിക്കണമെന്നും സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.