30 കുട്ടികൾക്ക് ഒറ്റ സിറിഞ്ച് ഉപയോഗിച്ച് വാക്സിനേഷൻ; നേഴ്സ് അറസ്റ്റിൽ

ഒറ്റ സിറിഞ്ച് ഉപയോഗിച്ച് 30 സ്കൂൾ കുട്ടികൾക്ക് വാക്സിൻ നൽകിയ സംഭവത്തിൽ നേഴ്സിനെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലീസ്. ജിതേന്ദ്ര റായിയെ സർവ്വീസിൽ നിന്ന് സസ്പെൻഡും ചെയ്തിട്ടുണ്ട്. മധ്യപ്രദേശിന്റെ നഗരമായ ഭോപ്പാലിനോട് ചേർന്നുള്ള ജെയിൻ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന വാക്സിനേഷനിടയിലാണ് ഒറ്റ സിറിഞ്ച് ഉപയോഗിച്ച് നേഴ്സ് 39 കുട്ടികൾക്ക് വാക്സിൻ നൽകിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിച്ച പൊലീസ് വാക്‌സിനേറ്റർ ജിതേന്ദ്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച്ച മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം നടന്നത്. വാക്‌സിനെടുക്കാനെത്തിയ വിദ്യാർത്ഥിയുടെ രക്ഷിതാവ് ഒറ്റ സിറിഞ്ചിൽ നിന്ന് കുട്ടികൾക്ക് വാക്സിനെടുക്കുന്നത് കണ്ടതോടെയാണ് സംഭവം വിവാദമായത്. ഒരേ സിറിഞ്ച് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇക്കാര്യം ഉദ്യോഗസ്ഥരോട് തിരക്കി. 40 കുട്ടികൾക്ക് ഒരു സിറിഞ്ച് എന്ന തോതിലാണ് ഉപയോഗിക്കുന്നത് എന്നാണ് ഞെട്ടിപ്പിക്കുന്ന മറുപടി. ഇക്കാര്യം ഉടൻ തന്നെ സ്‌ക്കൂൾ മാനേജ്‌മെന്റിനെ അറിയിച്ചു. ഇതിന്റെ പൗർശ്വഫലം എന്നോണം വിദ്യാർത്ഥികളിൽ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ ആർ സമാധാനം പറയുമെന്നും രക്ഷിതാക്കൾ ചോദിക്കുന്നു. ര്
ജിതേന്ദ്ര ഒരു സ്വകാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥിയാണെന്നും ആരോഗ്യവകുപ്പ് വാക്‌സിനേഷൻ പ്രോഗ്രാം നടപ്പിലാക്കുന്നതിനായി പരിശീലനം നേടിയിട്ടുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് സാഗർ ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. ഡി കെ ഗോസ്വാമി പറഞ്ഞു. അതേസമയം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ കൂടി അറിവോടെയാണ് താൻ ഒരു സിറിഞ്ച് 30 വിദ്യാർത്ഥികളിൽ ഉപയോഗിച്ചതെന്നാണ് ജിതേന്ദ്രയുടെ പ്രതികരണം.അതേസമയം ചീഫ് മെഡിക്കൽ ഓഫീസർ സ്‌കൂളിൽ എത്തുന്നതിന് മുമ്പ് ജിതേന്ദ്ര സ്ഥലം വിട്ടിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.