അമിത് ഷായെ അറസ്റ്റ് ചെയ്ത പി. കന്ദസ്വാമി ഇനി തമിഴ്‌നാട് ഡിജിപി

ചെന്നൈ: സൊഹ്റാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ പുതിയ തമിഴ്‌നാട് ഡിജിപിയായി നിയമിച്ച് സ്റ്റാലിൻ സർക്കാർ. പി കന്ദസ്വാമിയെ വിജിലൻസ്−ആന്റി കറപ്ഷൻ തലപ്പത്തേക്ക് നിയമിച്ചുകൊണ്ടാണ് സ്റ്റാലിൻ മുഖ്യമന്ത്രി പദവിയിലേയ്ക്ക് കാൽ എടുത്തുവെച്ചത് .
ഡിഎംകെ അധികാരത്തിലെത്തിയാൽ എഐഎഡിഎംകെ നേതാക്കളുടെ ഉൾപ്പെടെ അഴിമതി പുറത്തുകൊണ്ടുവന്ന് ശക്തമായ നടപടിയെടുക്കുമെന്ന് സ്റ്റാലിൻ മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ആദ്യ സൂചനയാണ് കന്ദസ്വാമിയുടെ നിമയനം എന്നാണ് റിപ്പോർട്ടുകൾ.
2010ലെ സൊഹ്റാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ അറസ്റ്റ് ചെയ്യുന്പോൾ കന്ദസ്വാമി സിബിഐ ഐജിയായി പ്രവർത്തിച്ചുവരികയായിരുന്നു. പിന്നീട് എല്ലാ കേസിലും അമിത് ഷാ കുറ്റവിമുക്തനായെങ്കിലും കന്ദസ്വാമിയുടെ ധീരത അക്കാലത്ത് ഏറെ ചർച്ചയായിരുന്നു.
എസ്‌എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് കന്ദസ്വാമി പിണറായി വിജയനെതിരെയും അന്വേഷണം നടത്തിയിരുന്നു. അഴിമതിക്കും അക്രമത്തിനുമെതിരെ മുഖം നോക്കാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ എന്ന് പേരുകേട്ട കന്ദസ്വാമിയെ വിജിലൻസ് തലപ്പത്ത് നിയമിച്ച സ്റ്റാലിന് നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ അഭിവാദ്യം അർപ്പിക്കുന്നുണ്ട്.