വിവാഹപ്രായമായിട്ടില്ലെങ്കിലും, സ്വന്ത സ്വന്തം ഇഷ്ടപ്രകാരം ലിവ്-ഇൻ ബന്ധത്തിൽ ജീവിക്കാം: നിർണ്ണായക വിധിയുമായി രാജസ്ഥാൻ ഹൈക്കോടതി
ഷീബ വിജയ൯
ന്യൂഡൽഹി: നിയമപ്രകാരമുള്ള വിവാഹപ്രായമെത്തുന്നതിനു മുമ്പുതന്നെ, പ്രായപൂർത്തിയായവർക്ക് ഉഭയസമ്മതപ്രകാരം ഒരുമിച്ചു താമസിക്കാമെന്ന നിർണ്ണായക വിധിയുമായി രാജസ്ഥാൻ ഹൈക്കോടതി. മൗലികാവകാശങ്ങളുടെ വ്യാപ്തി വിവാഹപ്രായമല്ല, മറിച്ച് പ്രായപൂർത്തിയാകുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദൂരവ്യാപകഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള വിധിയാണിത്.
കോട്ടയിൽനിന്നുള്ള 18 വയസ്സ് പൂർത്തിയായ യുവതിയും 19 വയസ്സ് പൂർത്തിയായ യുവാവും നൽകിയ ഹർജിയിലാണ് ഈ വിധി. തങ്ങൾ സ്വമേധയാ ഒരുമിച്ചു താമസിക്കുകയാണെന്നും എന്നാൽ യുവതിയുടെ കുടുംബം കൊലപാതക ഭീഷണി മുഴക്കി ബന്ധത്തെ എതിർക്കുകയാണെന്നും ഇരുവരും കോടതിയെ അറിയിച്ചു. 2025 ഒക്ടോബർ 27നു ലിവ്-ഇൻ കരാറിൽ ഒപ്പിട്ടിട്ടുണ്ടെങ്കിലും, കോട്ട പോലീസിനു നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്നും ഹർജിക്കാർ പരാതിപ്പെട്ടു.
എന്നാൽ, യുവാവിന് വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായമായ 21 വയസ്സ് പൂർത്തിയായിട്ടില്ലാത്തതിനാൽ ലിവ്-ഇൻ-ബന്ധത്തിനു അനുവദിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. ഈ വാദം തള്ളിയ കോടതി, ഹർജിക്കാർക്ക് വിവാഹപ്രായമെത്തിയിട്ടില്ലെന്നതുകൊണ്ട് മാത്രം ഭരണഘടനയുടെ അനുച്ഛേദം 21 നിഷ്കർഷിക്കുന്ന ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി.
ലിവ്-ഇൻ-റിലേഷൻഷിപ്പുകൾ ഇന്ത്യൻ നിയമത്തിനു കീഴിൽ നിരോധിച്ചിട്ടില്ലെന്നും ക്രിമിനൽ കുറ്റത്തിൽ ഉൾപ്പെടുന്നില്ലെന്നും നിരീക്ഷിച്ച കോടതി, എല്ലാ പൗരന്മാരുടെയും ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ സർക്കാരുകൾക്ക് ഭരണഘടനാപരമായ ചുമതലയുണ്ടെന്ന് വ്യക്തമാക്കി. ഹർജിയിലെ വസ്തുതകൾ പരിശോധിച്ച ശേഷം ഇരുവർക്കും ആവശ്യമെങ്കിൽ സംരക്ഷണം ഒരുക്കാനും രാജസ്ഥാൻ ഹൈക്കോടതി പോലീസിനോടു നിർദേശിച്ചു.
asdadsads
