പെന്റഗൺ കരാറിലെ അതൃപ്തി: ഓപ്പൺ എഐ റോബോട്ടിക്സ് മേധാവി കെയ്റ്റ്ലിൻ കാലിനോവ്സ്കി രാജിവെച്ചു
ഷീബ വിജയൻ
യുഎസ് പ്രതിരോധ വകുപ്പായ പെന്റഗണുമായുള്ള കരാറിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഓപ്പൺ എഐയുടെ റോബോട്ടിക്സ് വിഭാഗം മേധാവി കെയ്റ്റ്ലിൻ കാലിനോവ്സ്കി രാജിവെച്ചു. മാർച്ച് ഏഴിന് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അവർ തന്റെ രാജി പ്രഖ്യാപിച്ചത്. പെന്റഗണിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ക്ലൗഡ് നെറ്റ്‌വർക്കുകളിൽ തങ്ങളുടെ എഐ മോഡലുകൾ വിന്യസിക്കാൻ കമ്പനി തീരുമാനമെടുത്തപ്പോൾ മതിയായ ചർച്ചകൾ നടത്തിയില്ലെന്നതാണ് രാജിക്ക് പിന്നിലെ പ്രധാന കാരണം.
ദേശീയ സുരക്ഷയിൽ എഐക്ക് വലിയ പങ്കുണ്ടെന്ന് വിശ്വസിക്കുമ്പോഴും, ജുഡീഷ്യൽ മേൽനോട്ടമില്ലാത്ത നിരീക്ഷണവും മനുഷ്യന്റെ നിയന്ത്രണമില്ലാത്ത സ്വയം പ്രവർത്തിക്കുന്ന ആയുധങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്ന് കെയ്റ്റ്ലിൻ വ്യക്തമാക്കി. ഇത് വ്യക്തിപരമായ പ്രശ്നമല്ലെന്നും തത്വങ്ങളെക്കുറിച്ചുള്ള നിലപാടാണെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ അന്ത്രോപിക് എന്ന കമ്പനിയും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. ആഭ്യന്തര നിരീക്ഷണത്തിനും സ്വയം പ്രവർത്തിക്കുന്ന ഡ്രോണുകൾക്കും തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് നിലപാടെടുത്തതിനെത്തുടർന്ന് അവർ പ്രതിരോധ വകുപ്പുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു.
ഈ കരാർ പ്രഖ്യാപിച്ച രീതിയിൽ പിഴവുണ്ടായെന്നും അത് അവസരവാദപരമായ നീക്കമായി തോന്നിയെന്നും ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ നേരത്തെ സമ്മതിച്ചിരുന്നു. തുടർന്ന്, തങ്ങളുടെ എഐ ആയുധങ്ങൾക്കോ ആഭ്യന്തര നിരീക്ഷണത്തിനോ ഉപയോഗിക്കില്ലെന്ന് കമ്പനി വ്യക്തമാക്കുകയും കരാറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു.
മെറ്റയിൽ ഹാർഡ്‌വെയർ എക്സിക്യൂട്ടീവായി പ്രവർത്തിച്ചിരുന്ന കെയ്റ്റ്ലിൻ, മെറ്റയുടെ ഓറിയോൺ എആർ ഗ്ലാസുകളുടെയും ഒക്കുലസ് വിആർ ഹെഡ്‌സെറ്റുകളുടെയും നിർമാണത്തിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. അതിനുമുമ്പ് ആപ്പിളിൽ മാക്ബുക്ക് രൂപകല്പനയിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. 2024 നവംബറിലാണ് കെയ്റ്റ്ലിൻ ഓപ്പൺ എഐയിൽ ചേർന്നത്. ജോണി ഐവുമായി ചേർന്ന് ഓപ്പൺ എഐ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന എഐ ഹാർഡ്‌വെയർ നിർമാണത്തിന്റെ ഇടയിലാണ് ഈ രാജി. ഇത് കമ്പനിയുടെ ഭാവി പദ്ധതികൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
sadsaadsads


