പശ്ചിമേഷ്യൻ സംഘർഷം: സ്ഥിതിഗതികൾ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നുവെന്ന് എസ് ജയശങ്കർ
ഷീബ വിജയൻ I ദേശീയം
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാർലമെന്റിനെ അറിയിച്ചു. രാജ്യത്തിന്റെ ഊർജ സുരക്ഷയും പ്രവാസികളുടെ സുരക്ഷയും സംബന്ധിച്ച് സഭയിൽ വിശദമായ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലാണ് മന്ത്രി പ്രസ്താവന നടത്തിയത്.
പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളിൽ ഇന്ത്യക്ക് വലിയ ആശങ്കയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഫെബ്രുവരി 20-ന് തന്നെ സർക്കാർ വിഷയത്തിൽ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറാൻ ഉൾപ്പെട്ട ഈ സംഘർഷത്തിൽ എല്ലാ രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കൂ എന്നും ജയശങ്കർ പറഞ്ഞു.
സംഘർഷം ബാധിക്കാൻ സാധ്യതയുള്ള മേഖലകളിലെ ഓരോ ചലനങ്ങളും പ്രധാനമന്ത്രി നിരീക്ഷിക്കുന്നുണ്ട്. വിവിധ മന്ത്രാലയങ്ങൾ തമ്മിൽ ഏകോപിതമായി പ്രവർത്തിച്ചാണ് നിലവിലെ സാഹചര്യം നേരിടുന്നത്. എന്നാൽ, മന്ത്രി സംസാരിക്കുന്നതിനിടയിൽ പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു.
വെറുമൊരു പ്രസ്താവനയിലൊതുക്കാതെ, പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെയും പ്രവാസികളെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് സഭയിൽ സമഗ്രമായ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
dsdsds


