ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; പ്രതിസന്ധി പരിഹരിക്കാൻ ജി7 രാജ്യങ്ങളുടെ അടിയന്തര യോഗം
ശാരിക I അന്തരാഷ്ട്രം
ലണ്ടൻ/സിംഗപ്പൂർ: യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നു. ഹോർമുസ് കടലിടുക്ക് (Strait of Hormuz) വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെടുമെന്ന ഭീതിയാണ് വില കുതിച്ചുയരാൻ കാരണമായത്. ഏഷ്യൻ വിപണിയിൽ ബ്രെൻ്റ് ക്രൂഡ് വില 24 ശതമാനം ഉയർന്ന് 114.74 ഡോളറിലെത്തി. നൈമെക്സ് (Nymex) ലൈറ്റ് സ്വീറ്റ് ക്രൂഡ് വില 26 ശതമാനത്തിലധികം വർധിച്ച് 114.78 ഡോളറിലുമെത്തി.
ലോകത്തെ എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയാണ്. എന്നാൽ യുദ്ധം ആരംഭിച്ചതുമുതൽ ഈ ഇടുങ്ങിയ പാതയിലൂടെയുള്ള ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണ്. ഈ തടസ്സം ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെയും ബിസിനസ് സ്ഥാപനങ്ങളെയും ഒരുപോലെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
എണ്ണവില നിയന്ത്രിക്കുന്നതിനായി തങ്ങളുടെ പക്കലുള്ള അടിയന്തര എണ്ണശേഖരം (Oil Reserves) പുറത്തെടുക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ജി7 രാജ്യങ്ങളിലെ ധനമന്ത്രിമാർ ഇന്ന് അടിയന്തര യോഗം ചേരുമെന്ന് 'ഫിനാൻഷ്യൽ ടൈംസ്' റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ (IEA) മേൽനോട്ടത്തിലാണ് ഇത്തരം എണ്ണശേഖരങ്ങൾ കൈകാര്യം ചെയ്യുന്നത്.
വിലക്കയറ്റം നേരിടാൻ എണ്ണശേഖരം വിപണിയിലിറക്കുന്നതിനെ അമേരിക്ക ഉൾപ്പെടെയുള്ള മൂന്ന് ജി7 രാജ്യങ്ങൾ ഇതിനോടകം പിന്തുണച്ചിട്ടുണ്ട്. 32 രാജ്യങ്ങൾ അംഗങ്ങളായ ഐഇഎ (IEA) കൂട്ടായ്മയ്ക്ക് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഉപയോഗിക്കാനായി വിപുലമായ തന്ത്രപ്രധാന ശേഖരമുണ്ട്. വിപണിയിലെ വിതരണ കുറവ് പരിഹരിക്കാനും വില നിയന്ത്രിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
adsadsasas


