ആർ.എസ്.എസ് ഗീതം: ക്ഷമാപണവുമായി ഡി.കെ. ശിവകുമാർ

ഷീബ വിജയൻ
ബംഗളൂരു I നിയമസഭയിൽ ആർ.എസ്.എസ് ഗണഗീതം പാടിയതിൽ തന്‍റെ നിലപാട് വ്യക്തമാക്കി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്ത്. താൻ ബി.ജെ.പിയുടെ കാലുവാരാൻ ശ്രമിച്ചതാണെന്നും എന്നാൽ അത് തന്‍റെ ഏതെങ്കിലും സുഹൃത്തുക്കൾക്ക് മനോ വിഷമമുണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഡി.കെ പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി ഗണഗീതം പാടുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ കോൺഗ്രസിനകത്തും പുറത്തും വലിയ വിവാദമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡി.കെയുടെ ക്ഷമാപണം. “ഞാൻ ബി.ജെ.പിയുടെ കാലുവാരാനാണ് ശ്രമിച്ചത്. പക്ഷേ അതിനെ ചിലർ രാഷ്ട്രീയമായി വക്രീകരിച്ച് വ്യാഖ്യാനിച്ചു. പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിച്ചു. അവരുടെ വികാരം വ്രണപ്പെടുത്താൻ എനിക്ക് താൽപര്യമില്ല. അവരോട് ക്ഷമ ചോദിക്കുന്നു. ഗാന്ധി കുടുംബം ആരാലും ചോദ്യംചെയ്യപ്പെടരുത്. ഞാൻ ജനിച്ചത് കോൺഗ്രസുകാരനായിട്ടാണ്. മരിക്കുമ്പോഴും കോൺഗ്രസുകാരനായിരിക്കും. എന്നെ പിന്തുണയ്ക്കുന്ന നിരവധി പേർ പല പാർട്ടികളിലുമുണ്ട്. അവരെ ആരെയും വേദനിപ്പിക്കാൻ എനിക്ക് താൽപര്യമില്ല” -ഡി.കെ. ശിവകുമാർ പറഞ്ഞു.
ആഗസ്റ്റ് 21ന് നിയമസഭയിൽ ആർ.എസ്.എസ് ഗണഗീതം പാടിയ ശിവകുമാർ എല്ലാവരെയും ഞെട്ടിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിലാണ് അത് പാടിയതെങ്കിൽ അദ്ദേഹം മാപ്പ് പറയണം. മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ ഒരു സംഘടനയുടെ ഗീതം പാടുന്നത് ശരിയായ രീതിയല്ല. കർഷകൻ, ക്വാറി ഉടമ, വിദ്യാഭ്യാസ പ്രവർത്തകൻ, വ്യവസായി, രാഷ്ട്രീയക്കാരൻ എന്നിങ്ങനെ ശിവകുമാറിന് പല മുഖങ്ങളുണ്ട്. അതുപോലെ ഒന്നാകും ആർ.എസ്.എസ് പ്രവർത്തകനെന്നതും. ആർ.എസ്.എസുമായി ബന്ധമുള്ള ഒരു പാർട്ടിയുമായും കോൺഗ്രസ് ഒരിക്കലും ചേർന്നു പ്രവർത്തിക്കില്ലെന്നും കോൺഗ്രസ് മുൻ എം.പിയും നിലവിൽ എം.എൽ.സിയുമായ ബി.കെ.ഹരിപ്രസാദ് വ്യക്തമാക്കി.
ADSASDASAS