മൊസൂൾ നഗരത്തിന്റെ പുനർനിർമ്മാണത്തിൽ കുവൈത്ത് പങ്കാളിയാകുന്നു
കുവൈത്ത് സിറ്റി : ഐ.എസും ഇറാഖി സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലിൽ തകർന്ന മൊസൂൾ നഗരം പുനർ നിർമ്മിക്കാൻ കുവൈത്ത് പങ്കാളികളാകുന്നു. നഗരത്തിന്റെ പുനരുദ്ധാരണത്തിന് 10000 കോടി ഡോളർ ചെലവിൽ പത്ത് വർഷം കൊണ്ട് പൂർത്തിയാക്കാവുന്ന പദ്ധതിയ്ക്ക് ഇറാഖി സർക്കാർ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിന് സഹായം നൽകാൻ സന്നദ്ധതയുളള രാജ്യങ്ങളുടെ യോഗം ഈ വർഷം തന്നെ കുവൈത്തിൽ വിളിച്ച് ചേർക്കുമെന്ന് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചു.
മൂന്ന് വർഷം ഐ. എസ് നിയന്ത്രണത്തിലായിരുന്ന മൊസൂൾ നഗരത്തെ ദുരന്തഭൂമിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണം തുടങ്ങിയിട്ടു ണ്ട്. ഇതിനുള്ള ഭീമ ഹർജി തയ്യാറാക്കാൻ ഇറാഖ് പാർലിമെന്റിൽ മൊസൂളിനെ പ്രതിനിധീകരിക്കുന്ന താലിബ് അൽ മിയമാരിയുടെ നേതൃത്വത്തിൽ നടപടികൾ തുടങ്ങി. ഒന്‍പത് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഐ.എസ്സിൽ നിന്ന് മൊസൂൾ മോചിപ്പിച്ചത്. അപ്പോഴേക്കും നഗരം തകർന്ന് തരിപ്പണമായി.

