പ്രവാസികൾക്ക് ചരിത്ര തീരുമാനം; സൗദിയിൽ സ്വന്തമായി വീടും സ്ഥലവും വാങ്ങാം
ഷീബ വിജയൻ
സൗദി അറേബ്യയിൽ വിദേശ പൗരന്മാർക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം ഉറപ്പാക്കാവുന്ന എക്സിക്യൂട്ടീവ് ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പ്രോപ്പർട്ടി മാർക്കറ്റ് വിദേശ നിക്ഷേപകർക്കും ബിസിനസുകൾക്കും കൂടുതൽ തുറന്നുകൊടുക്കുന്ന നീക്കമാണിത്. മക്ക, മദീന, ജിദ്ദ, റിയാദ് എന്നീ പ്രധാന നഗരങ്ങളിൽ വിദേശികൾക്ക് പ്രോപ്പർട്ടികൾ സ്വന്തമാക്കാൻ അനുവാദമുള്ള പ്രത്യേക മേഖലകളും പ്രദേശങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മക്കയിൽ അബ്‌റാജ് മക്ക, അൽമനാർ, ജബൽ ഉമർ ഉൾപ്പെടെയുള്ള മേഖലകളിലും, മദീനയിൽ അൽഗുറ, ഡൗൺടൗൺ മദീന, റുആ അൽമദീന തുടങ്ങിയ ഇടങ്ങളിലും, റിയാദിൽ ഖിദ്ദിയ, ദിരിയ ഗേറ്റ്, കിങ് സൽമാൻ പാർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പ്രവാസികൾക്ക് സ്ഥലം വാങ്ങാം. ജിദ്ദയിൽ സിറ്റി സെന്റർ ഉൾപ്പെടെ ചേരിവികസന പദ്ധതി നടപ്പാക്കുന്ന 55 പ്രത്യേക മേഖലകളിലും അനുമതിയുണ്ട്. ഇവ കൂടാതെ രാജ്യത്തെ മറ്റെല്ലാ നഗരങ്ങളുടെയും ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലും വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശത്തിന് അനുമതിയുണ്ടാകും. എന്നാൽ മക്കയിലും മദീനയിലും മുസ്ലിംകൾക്ക് മാത്രമേ സ്ഥലം വാങ്ങാൻ അനുമതിയുണ്ടാകൂ. മക്കയും മദീനയും ഒഴികെ, സൗദിയിലെ മറ്റ് ഏത് നഗരത്തിലും പ്രവാസികൾക്ക് ഒരു റസിഡൻഷ്യൽ പ്രോപ്പർട്ടി (താമസസ്ഥലം) സ്വന്തമാക്കാവുന്നതാണ്. പ്രവാസിയുടെ പക്കൽ സാധുവായ സാധാരണ ഇഖാമയോ അല്ലെങ്കിൽ പ്രീമിയം ഇഖാമയോ ഉണ്ടായിരിക്കണം എന്നതും വാങ്ങുന്ന സ്വത്ത് റിയൽ എസ്റ്റേറ്റ് രജിസ്ട്രിയിൽ കൃത്യമായി രജിസ്റ്റർ ചെയ്തിരിക്കണം എന്നതും നിർബന്ധമാണ്.
asddswdfs

