ഫിഫ ലോകകപ്പ് ഫൈനലിൽ വിജയികൾക്ക് ട്രോഫി സമ്മാനിക്കാൻ ട്രംപും ഇൻഫാന്റിനോയും ഒപ്പമുണ്ടാകും; സ്ഥിരീകരണം
ശാരിക l അന്തർദേശീയം
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്ന ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു. ജൂലൈ 19-ന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റഥർഫോർഡിൽ നടക്കുന്ന ഫൈനലിൽ താനും ട്രംപും ചേർന്നായിരിക്കും ജേതാക്കൾക്ക് ലോകകപ്പ് സമ്മാനിക്കുകയെന്ന് ഇൻഫാന്റിനോ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഫൈനൽ മത്സരത്തിൽ ട്രംപിനൊപ്പം ട്രോഫി സമ്മാനിക്കുമോ എന്ന ചോദ്യത്തിന്, "തീർച്ചയായും, ഞങ്ങൾ എപ്പോഴും ഒന്നിച്ചാണ്. പ്രസിഡന്റിനൊപ്പം ഫൈനൽ മത്സരം ആസ്വദിക്കാനും വിജയികൾക്ക് ട്രോഫി നൽകാനും ഞങ്ങൾ തയ്യാറെടുക്കുകയാണ്," എന്നാണ് ഇൻഫാന്റിനോ മറുപടി നൽകിയത്. ടൂർണമെന്റിലെ പരമാവധി മത്സരങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്നും ഇൻഫാന്റിനോ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഇതേ വേദിയിൽ നടന്ന ക്ലബ് ലോകകപ്പ് ഫൈനലിലും ട്രംപ് പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു. ചെൽസി പി.എസ്.ജിയെ പരാജയപ്പെടുത്തിയ മത്സരത്തിന് ശേഷം, വിജയികൾ ട്രോഫി ഉയർത്തുമ്പോൾ ട്രംപ് വേദിയിൽ ഒപ്പമുണ്ടായിരുന്നു. പിന്നീട് ഈ ട്രോഫിയുടെ ഒരു പകർപ്പ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ട്രംപിനൊപ്പം കാണപ്പെട്ടതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ലോകകപ്പ് മത്സരങ്ങൾ ആരംഭിച്ചതിന് ശേഷം ഇതുവരെ ഒരു കളിയിൽ പോലും ട്രംപ് നേരിട്ട് എത്തിയിട്ടില്ല. എന്തായാലും, ഫൈനൽ വേദിയിൽ ട്രംപിന്റെ സാന്നിധ്യം ഉറപ്പായതോടെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഈസ്റ്റ് റഥർഫോർഡിൽ ഒരുങ്ങുന്നത്.
xcvxv

