ജപ്പാനിലും വെനിസ്വേലയിലും ശക്തമായ ഭൂകമ്പം; കാരക്കസിൽ വ്യാപക നാശനഷ്ടം, സൂനാമി മുന്നറിയിപ്പ്
ഷീബ വിജയൻ
ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലയിലും വടക്കൻ ജപ്പാനിലും ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ശക്തമായ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു. വെനിസ്വേലയിൽ തുടർച്ചയായുണ്ടായ രണ്ട് വൻ ഭൂചലനങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തിയത്. തലസ്ഥാനമായ കാരക്കസിൽ നിരവധി കെട്ടിടങ്ങൾ തകരുകയും ജനങ്ങൾ കടുത്ത ഭീതിയിലാവുകയും ചെയ്തു. ഇവിടെ ആദ്യ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയപ്പോൾ, കരീബിയൻ തീരദേശ നഗരമായ മൊറോണിന് പടിഞ്ഞാറ് ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഇതിന് പിന്നാലെ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പവും ഉണ്ടായി എന്ന് യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. മൊറോൺ നഗരത്തിന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി വെറും 10 കിലോമീറ്റർ മാത്രം ആഴത്തിലായിരുന്നു രണ്ടാമത്തെ ഭൂചലനത്തിന്റെ കേന്ദ്രം. നിലവിൽ വെനിസ്വേലയിൽ സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, വടക്കൻ ജപ്പാനിലെ ഇവാത്തെ തീരത്ത് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ 50 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും ശക്തമായ കുലുക്കം അനുഭവപ്പെട്ടത് ഹാഷിക്കാമി നഗരത്തിലാണ്. എന്നാൽ ജപ്പാനിൽ സൂനാമി മുന്നറിയിപ്പുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഹാച്ചിനോഹെ നഗരത്തിൽ ഗതാഗത സംവിധാനങ്ങളോ സിഗ്നലുകളോ തടസപ്പെടാതെ സാധാരണ നിലയിൽ തുടരുന്നതായും ജാപ്പനീസ് മാധ്യമങ്ങൾ വ്യക്തമാക്കി.
sdadsds

