യുവാവിനെ കൊന്ന് കാൽ വെട്ടിയെടുത്ത് റോഡിലെറിഞ്ഞ സംഭവം; നാല് പേർ പിടിയിൽ


 

തിരുവനന്തപുരം: പോത്തൻകോട് പട്ടാപ്പകൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയാളികൾക്ക് സഹായമൊരുക്കിയ മൂന്ന് പേരും അക്രമികൾ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ രഞ്ജിത്തുമാണ് പിടിയിലായിരിക്കുന്നത്. രഞ്ജിത്തിനെ വഞ്ചിയൂരിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പത്തംഗ സംഘം ബൈക്കിലും ഓട്ടോയിലുമായി എത്തി യുവാവിനെ വീടുകയറി വെട്ടിക്കൊലപ്പെടുത്തിയത്. മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷ് (35) ആണ് മരിച്ചത്. അക്രമിസംഘം സുധീഷി ന്‍റെ കാൽ വെട്ടിയെടുത്തശേഷം ബൈക്കിൽ കൊണ്ടുപോയി അര കിലോമീറ്റർ അകലെയുള്ള കല്ലൂർ മൃഗാശുപത്രിയ്ക്ക് സമീപം റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ദേഹമാസകലം വെട്ടേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ആറിനു ഊരുപൊയ്കയിൽ നടന്ന വെട്ടുകേസിലെ പ്രധാന പ്രതിയായിരുന്നു മരിച്ച സുധീഷ്. ഈ സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ അനുജൻ അറസ്റ്റിലായിരുന്നു. സുധീഷ് പാണൻവിള പണയിൽ ഒളിച്ചു താമസിക്കുകയായിരുന്നു. അക്രമി സംഘത്തെ കണ്ട് പാണൻവിള സജീവിന്‍റെ വീട്ടിൽകയറി ഒളിച്ച സുധീഷിനെ വാതിൽ തകർത്ത് അകത്തുകയറി ഗുണ്ടാസംഘം കുട്ടികളുടെ മുന്നിലിട്ട് ക്രൂരമായി വെട്ടുകയായിരുന്നു. രണ്ടു കാലുകളും വെട്ടിയെടുത്ത ശേഷം സംഘം നാടൻ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് പരിസരവാസികളെയും ഭീഷണിപ്പെടുത്തി.

You might also like

Most Viewed