മോണ്‍. ജോർജ് പനന്തുണ്ടിലിന്‍റെ മെത്രാഭിഷേകം വത്തിക്കാനിൽ നടന്നു

ഖസാഖിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതിയായി നിയമിതനായ മലങ്കര കത്തോലിക്കാസഭാ വൈദികന്‍ മോണ്‍. ജോർജ് പനന്തുണ്ടിലിന്‍റെ മെത്രാഭിഷേകം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്നു. ഇന്നലെ ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചിന് നടന്ന ചടങ്ങുകൾക്ക് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിന്‍ മുഖ്യകാർമികനായിരുന്നു. മോണ്‍. ജോർജിനോപ്പം ഐവറികോസ്റ്റിലെ പുതിയ സ്ഥാനപതി കൊളംബിയ സ്വദേശി മോണ്‍. മൗറീസിയോ റൂവേഡയും മെത്രാഭിഷേകം സ്വീകരിച്ചു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും കൊളംബിയന്‍ കർദിനാൾ റൂബന്‍ സലാസർ ഗോമസും സഹകാർമികരായിരുന്നു. ചടങ്ങുകളിൽ ബിഷപ്പുമാരായ ജ്വോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർതോമസ്, തോമസ് മാർ യൗസേബിയോസ്, ഫിലിപ്പോസ് മാർ സ്‌തെഫാനോസ്, ഏബ്രഹാം മാർ ജൂലിയോസ് എന്നിവർ പങ്കെടുത്തു. ലത്തീന്‍ ക്രമത്തിൽ നടന്ന വിശുദ്ധ കുർബാനമധ്യേ കർദിനാൾ പരോളിനും സഹകാർമികരായ കർദിനാൾ ക്ലീമിസ് ബാവായും, കർദിനാൾ റൂബിന്‍ സലാസറും നിയുക്ത ആർച്ച് ബിഷപ്പുമാരുടെ ശിരസിൽ കൈകൾ വച്ചു.
തുടർന്ന് പോൾ ആറാമന്‍ ഹാളിൽ നിയുക്ത ആർച്ച്ബിഷപ്പുമാർക്ക് സ്വീകരണം നൽകി. ഇന്ന് രാവിലെ പുതിയ സ്ഥാനപതിമാരും കുടുംബാംഗങ്ങളും ഫ്രാന്‍സിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. മോണ്‍. ജോർജ് ഇപ്പോൾ പ്രവർത്തിക്കുന്ന സൈപ്രസിലെ വത്തിക്കാന്‍ അംബാസഡർ അദ്ദേഹത്തിന് ഔദ്യോഗികമായ വിരുന്ന് ഒരുക്കിയിട്ടുണ്ട്.
sgfdfg