ശ്രീലങ്കയിൽ ജൂലൈ 20ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും രൂക്ഷമായിരിക്കുന്ന ശ്രീലങ്കയിൽ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് നടത്താൻ പാർലമെന്റ്. ജൂലൈ 20നാണ് വോട്ടെടുപ്പ് നടത്തുക. നിലവിലെ പ്രസിഡന്റ് ഗോതബയ രജപക്‌സെ ഈ ബുധനാഴ്ച രാജി വെക്കാമെന്ന് പാർലമെന്റ് സ്പീക്കർക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നീക്കത്തിലേക്ക് പാർലമെന്റ് കടന്നത്.
സ്പീക്കർ മഹീന്ദ യാപ അഭയ്‌വർധന തന്നെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് തിങ്കളാഴ്ച ഉത്തരവിറക്കിയത്. സ്പീക്കറുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്.
ഇന്ന് നടന്ന പാർട്ടി നേതാക്കളുടെ യോഗത്തിൽ, ഭരണഘടനയ്ക്ക് അനുസൃതമായി ഒരു പുതിയ സർവകക്ഷി സർക്കാർ നിലവിൽ വരേണ്ടത് അനിവാര്യമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. സർവകക്ഷി സർക്കാരിനെ നിയമിക്കുന്നതിനായി പ്രധാനമന്ത്രിയും മന്ത്രിസഭയും രാജിവയ്ക്കാൻ തയ്യാറാണെന്ന് ഭരണകക്ഷി അറിയിച്ചിട്ടുണ്ട്” അഭയ്‌വർധന പ്രസ്താവനയിൽ പറഞ്ഞു.
225 അംഗ പാർലമെന്റിൽ അംഗങ്ങളായവരിൽ നിന്നും ജൂലൈ 19ന് നോമിനേഷനുകൾ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും ജൂലൈ 20ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന നടപടിയിലേക്ക് കടക്കുക. വ്യാഴാഴ്ചക്കുള്ളിൽ പ്രസിഡന്റും പ്രധാനമന്ത്രിയും മന്ത്രിസഭയും സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം നടത്താനാണ് സമരക്കാരുടെ നീക്കം.