ഗിൻസ്ബർഗിന്‍റെ പിൻഗാമിയും വനിതയായിരിക്കുമെന്ന് ട്രംപ്


വാഷിംഗ്ടൺ ഡിസി: അന്തരിച്ച സുപ്രീം കോടതി ജഡ്ജി റൂത്ത് ബേഡെർ ഗിൻസ്ബർഗിന് പകരക്കാരിയായി വനിതയെ നോമിനേറ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗിൻസ്ബർഗിന്‍റെ പിൻഗാമിയെ ചൊല്ലി രാഷ്ട്രീയ കോലാഹലം ഉയരുന്നതിനിടെയാണ് ട്രംപിന്‍റെ പ്രഖ്യാപനം. വോട്ടെടുപ്പിനു ശേഷം മാത്രമേ സുപ്രീം കോടതി ജഡ്ജിയെ തീരുമാനിക്കാൻ പാടുള്ളുവെന്ന് ഡമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബിഡൻ ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ അടുത്ത ആഴ്ച തന്നെ പുതിയ ജഡ്ജിയെ നാമനിർദേശം ചെയ്യുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. താൻ അടുത്തയാഴ്ച പുതിയ ജഡ്ജിയെ നാമനിർദേശം ചെയ്യും. ഇത് ഒരു വനിതയായിരിക്കും− നോർത്ത് കരോളിനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ‌ ട്രംപ് പറഞ്ഞു.  

പുതിയ ജഡ്ജി വനിതയായിരിക്കും. കാരണം താൻ യഥാർഥത്തിൽ പുരുഷന്മാരെക്കാൾ സ്ത്രീകളെ ഇഷ്ടപ്പെടുന്നു− ട്രംപ് പറഞ്ഞു. പ്രസിഡന്‍റ് ട്രംപ് നാമനിർദേശം ചെയ്യുന്ന പുതിയ ജഡ്ജി യാഥാസ്ഥികനായിരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. അതേസമയം ഗർഭച്ഛിദ്രം നിരോധിക്കണമെന്ന ആവശ്യത്തിന് ഇതു ഗുണം ചെയ്യാം. ഫെമിനിസ്റ്റും വനിതാ അവകാശ പോരാളിയുമായിരുന്ന ഗിൻസ്ബർഗ് ലിബറൽ നിലപാടുകാരുടെ ആരാധനാപാത്രമായിരുന്നു. യാഥാസ്ഥിതിക വിഭാഗവും അ വരെ ബഹുമാനിച്ചിരുന്നു. അമേരിക്കയിൽ സുപ്രീം കോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ വനിതയാണ്. ഇപ്പോഴത്തെ ഏറ്റവും പ്രായംകൂടിയ ജഡ്ജികൂടിയായിരുന്ന അവർ 27 വർഷം സേവനം അനുഷ്ടിച്ചു. യുഎസ് സുപ്രീം കോടതിയിൽ ഒൻപതു ജഡ്ജിമാരാണുള്ളത്. ഇവർക്ക് മരണം വരെ പദവിയിൽ തുടരാം, അല്ലെങ്കിൽ വിരമിക്കാം.

You might also like

  • Straight Forward

Most Viewed