ഇറാനിൽ അധികാരക്കൈമാറ്റം: മൊജ്തബ ഖമേനി പുതിയ പരമോന്നത നേതാവ്; തെഹ്‌റാനിൽ ആഘോഷപ്രകടനങ്ങൾ
ശാരിക I അന്താരാഷ്ട്രം
തെഹ്‌റാൻ: ഇറാനിൽ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനി നിയമിതനായി. കഴിഞ്ഞയാഴ്ച അമേരിക്ക-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അലി ഖമേനിയുടെ മകനാണ് മൊജ്തബ. നിയമനത്തിന് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ഭരണകൂട അനുകൂലികൾ വലിയ തോതിലുള്ള ആഘോഷപ്രകടനങ്ങൾ സംഘടിപ്പിച്ചു.
നഗരത്തിലെ പ്രധാന സ്ക്വയറുകളിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകൾ മൊജ്തബ ഖമേനിക്കും അന്തരിച്ച പിതാവിനും അഭിവാദ്യമർപ്പിച്ചു. അലി ഖമേനി തന്റെ പിൻഗാമിയായി മകന് പതാക കൈമാറുന്ന ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഏന്തിയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. പുതിയ നേതാവിനോടുള്ള കൂറ് പ്രഖ്യാപിക്കാൻ വൻ ജനപ്രവാഹമാണ് രാവിലെ മുതൽ തലസ്ഥാന നഗരിയിൽ അനുഭവപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
അതേസമയം, ഭരണകൂട അനുകൂലികൾ ആഘോഷങ്ങൾ നടത്തുമ്പോഴും രാജ്യത്തിനകത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും അതൃപ്തിയും പുകയുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മൊജ്തബ ഖമേനി തന്റെ പിതാവിനേക്കാൾ കടുത്ത നിലപാടുകാരനാണെന്നും ഇറാന്റെ ഭാവി കൂടുതൽ ഇരുളടഞ്ഞതാകുമെന്നും ഒരു വിഭാഗം ജനങ്ങൾ ബിബിസിയോട് പ്രതികരിച്ചു. അലി ഖമേനിയുടെ അതേ വിധി തന്നെ പുതിയ നേതാവിനും ഉണ്ടായേക്കാമെന്ന് ഭയപ്പെടുന്നതായും ചിലർ ആശങ്ക പ്രകടിപ്പിച്ചു.
അധികാരക്കൈമാറ്റത്തിന് പിന്നാലെ ഇറാനിലെ ആഭ്യന്തര സാഹചര്യം കൂടുതൽ സംഘർഷഭരിതമാകാനുള്ള സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
fsfdsf


