പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതക പരാമർശം; സായ് പല്ലവിക്കെതിരെ കേസെടുത്തു
കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരിൽ മുസ്ലീങ്ങളെ കൊല്ലുന്നതും തമ്മിൽ വ്യത്യാസമില്ലെന്ന പരാമർശത്തിൽ നടി സായ് പല്ലവിക്കെതിരെ പൊലീസ് കേസെടുത്തു. ബജ്‌റംഗ്ദൾ നേതാക്കൾ ഹൈദരാബാദിലെ സുൽത്താൻ ബസാർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
‘വിരാട പർവ്വം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പരാമർശം. ”കാശ്മീർ ഫയൽസ്’ എന്ന സിനിമയിൽ കാശ്മീരി പണ്ഡിറ്റുകൾ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവർ കാണിച്ചു. നിങ്ങൾ അതിനെ മത സംഘർഷമായി കാണുന്നുവെങ്കിൽ, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയിൽ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലർ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങൾക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരിൽ ആരെയും വേദനിപ്പിക്കരുത്’ എന്നായിരുന്നു സായ് പല്ലവി പറഞ്ഞത്.
നടിയുടെ പരാമർശത്തിന് പിന്നാലെ സംഘപരിവാർ സൈബർ ആക്രമണവും ശക്തമായിരുന്നു. താരത്തിന്റെ സിനിമകൾ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ‘ബോയിക്കോട്ട് സായി പല്ലവി’ എന്ന ഹാഷ് ടാഗോടെയായിരുന്നു ട്വിറ്ററിലൂടെയായിരുന്നു വിദ്വേഷ പ്രചാരണം.