സെൻസർ കുരുക്ക് അഴിയുന്നു; വിജയ് ചിത്രം 'ജനനായകൻ' മാർച്ച് ഒമ്പതിന് റിവൈസിങ് കമ്മിറ്റിക്ക് മുന്നിൽ
ഷീബ വിജയൻ
ചെന്നൈ: സൂപ്പർതാരം വിജയ് രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി അഭിനയിക്കുന്ന അവസാന ചിത്രം 'ജനനായകൻ' റിലീസിലേക്ക്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് അനിശ്ചിതത്വത്തിലായിരുന്ന ചിത്രം മാർച്ച് ഒമ്പതിന് സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിക്ക് മുന്നിൽ പ്രദർശിപ്പിക്കും. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.
ചിത്രത്തിലെ രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക ചിത്രീകരണവും വിവാദമായതിനെത്തുടർന്നാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരുന്നത്. നിയമപോരാട്ടങ്ങൾക്കൊടുവിൽ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയോടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റിലീസ് വൈകിയത് മൂലം നിർമ്മാതാക്കൾക്ക് ഇതിനോടകം വലിയ സാമ്പത്തിക നഷ്ടം നേരിട്ടിട്ടുണ്ട്.
asaqssawq


